30 സെക്കൻഡ് വ്യത്യാസത്തിൽ യാത്രാ വിമാനങ്ങൾ കൂട്ടിയിടിയിൽനിന്ന് ഒഴിവായ സംഭവത്തിൽ സ്പൈസ്ജെറ്റ് പൈലറ്റുമാർ കുറ്റക്കാരെന്നു റിപ്പോർട്ട്. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കേന്ദ്രത്തിനു ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു.
2020 ഓഗസ്റ്റ് 28നു വൈകിട്ടു നാലേകാലോടെ ബെംഗളൂരുവിൽനിന്നുള്ള സ്പൈസ്ജെറ്റ്, ദോഹയിൽനിന്നുള്ള ഖത്തർ എയർവെയ്സ് വിമാനങ്ങൾ കൊച്ചിയിൽ ഇറങ്ങാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വൻ ദുരന്തം ഒഴിവായത്.
അപകടം ഒഴിവാകുമ്പോൾ രണ്ട് വിമാനങ്ങളും തമ്മിലുണ്ടായിരുന്ന ഉയരവ്യത്യാസം 498 അടി, ദൂരവ്യത്യാസം 2.39 നോട്ടിക്കൽ മൈൽ അഥവാ 4.43 കിലോമീറ്റർ ആയിരുന്നു. 30 സെക്കൻഡിൽ താഴെ മാത്രമായിരുന്നു കൂട്ടിയിടി സാധ്യതയ്ക്കു ബാക്കിയുണ്ടായിരുന്ന സമയം.
മുന്നറിയിപ്പനുസരിച്ച് സ്പൈസ് ജെറ്റ് 3512 അടിയിലേക്കു താഴ്ത്തി അപകടം ഒഴിവാക്കുകയായിരുന്നു. പൈലറ്റുമാർക്ക് രണ്ടാമത്തേതും അവസാനത്തേതുമായ റസല്യൂഷൻ അഡൈ്വസറി (ഉടൻ മുകളിലേക്കു കയറുകയോ താഴേക്കിറങ്ങുകയോ ചെയ്യണമെന്ന നിർദേശം) കൊടുക്കുമ്പോൾ സ്പൈസ്ജെറ്റ് 4000 അടി ഉയരത്തിലും ഖത്തർ എയർവെയ്സ് 4498 അടി മുകളിലും ആയിരുന്നു.
സ്പൈസ്ജെറ്റ് പൈലറ്റുമാർ കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിർദേശങ്ങൾ അനുസരിച്ചില്ല, ലാൻഡ് ചെയ്യാൻ വിമാനത്താവളത്തെസമീപിക്കുമ്പോൾ പറന്നു നിൽക്കേണ്ടിയിരുന്ന ഉയരം മുൻ കൂട്ടി സെറ്റു ചെയ്യാൻ മറന്നു എന്നിങ്ങനെയുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഇരുവിമാനങ്ങളിലുമായി ഇരുന്നൂറിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക