ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുൻപിൽ ലോട്ടറി വിൽക്കുന്ന സ്മിജ കെ. മോഹനാണ് സമ്മനാർഹമായ ടിക്കറ്റ് നൽകിയത്. നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കൽ ബാക്കിയായ 12 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടിക്കറ്റുകളുടെ നമ്പറുകൾ സ്മിജ പറഞ്ഞപ്പോൾ അതിൽ നിന്ന് എസ്ഡി 316142 നമ്പർ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാൻ ചന്ദ്രൻ പറഞ്ഞു. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.
സ്മിജ ടിക്കറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോട്ടോ ചന്ദ്രനു വാട്സാപ്പിൽ അയച്ചു കൊടുത്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞു ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്റെ ടിക്കറ്റിനാണെന്ന് അറിഞ്ഞത്. 6 കോടി രൂപ അടിച്ച ടിക്കറ്റ് അപ്പോൾ സ്മിജയുടെ പക്കൽ തന്നെയായിരുന്നു. പിന്നീട് അവരും ഭർത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടിൽ എത്തിച്ചുകൊടുത്തു.
ചന്ദ്രൻ ടിക്കറ്റ് ഇന്നലെ എസ്ബിഐ കീഴ്മാട് ശാഖയിൽ ഏൽപിച്ചു. നികുതി കഴിഞ്ഞു ചന്ദ്രനു 4 കോടി 20 ലക്ഷം രൂപ ലഭിക്കും. കടബാധ്യതകളും മറ്റും തീർത്തു ബാക്കി തുകകൊണ്ടു സ്വസ്ഥമായി ജീവിക്കാനാണു ചന്ദ്രൻ ഉദ്ദേശിക്കുന്നത്. 15 വർഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണു ചന്ദ്രൻ.
ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. ജോലി നഷ്ടപ്പെട്ടപ്പോഴാണു ചുണങ്ങംവേലിയിൽ റോഡരികിൽ ലോട്ടറി തട്ട് ഇട്ടത്. ലൈഫ് പദ്ധതിയിൽ പട്ടിമറ്റം വലമ്പൂരിൽ ലഭിച്ച വീട്ടിലാണു താമസം. ഇവരുടെ മൂത്ത മകൻ ജഗൻ (12) തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്. രണ്ടാമത്തെ മകൻ ലുഖൈദിനു (രണ്ടര) രക്താർബുദം വന്നു മാറി. പട്ടിമറ്റത്തെ ഒരു കടയിൽ നിന്നു ടിക്കറ്റ് എടുത്താണു സ്മിജ വിൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക