ഹരിപ്പാട്: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. മാന്നാർ മേപ്പാടം കൊട്ടാരത്തിൽ കമലാദാസന്റെ മകൻ കെ.അർജുൻ(23) ആണ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അർജുൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സുഹൃത്ത് പണയം വച്ച ബൈക്ക് തിരിച്ചെടുക്കാൻ അർജുനെ ഏൽപിച്ച 60,000 രൂപയും അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 25,000 രൂപയും എടുത്ത് ഗെയിം കളിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. സുഹൃത്തിന് പണം തിരിച്ചു നൽകേണ്ടത് ഇന്നലെയായിരുന്നു. കുറച്ചു ദിവസമായി അർജുൻ അതിന്റെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
ശനിയാഴ്ച വീട്ടിൽ നിന്നു ബൈക്കിൽ തൃശൂരിലേക്കു പോയ അർജുൻ മടങ്ങി വരും വഴി പെട്രോൾ വാങ്ങിയിരുന്നെന്നാണ് സൂചന. ഞായറാഴ്ച രാത്രി വീടിനു സമീപമുള്ള കട്ടക്കുഴി തേവേരി പാടത്തിന്റെ ബണ്ടിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബൈക്ക് ബണ്ടിനു സമീപമുള്ള റോഡിൽ നിന്ന് പൊലീസ് കണ്ടെത്തി. ഹെൽമറ്റ് തലയിൽ വച്ച ശേഷമാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. അതിനാൽ മുഖത്ത് പൊള്ളലേറ്റിരുന്നില്ല. നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അർജുൻ ഇന്നലെ രാവിലെ മരിച്ചു. തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കഴിഞ്ഞ വർഷം ബിടെക് പൂർത്തിയാക്കിയെങ്കിലും പരീക്ഷ എഴുതിയിരുന്നില്ല. അർജുനന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവ്: ശാലിനി ദേവി. സഹോദരൻ: കെ. അരവിന്ദ്.
ഓൺലൈൻ ഗെയിം കളിച്ച് പണം നഷടമായതിനെ തുടർന്ന് ജീവനൊടുക്കിയ അർജുന് ബിടെക് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നതും ഓൺലൈൻ ഗെയിം കാരണമെന്ന് ബന്ധുക്കൾ. ഒരു വർഷം മുൻപും ഗെയിം കളിച്ച് ഒരു ലക്ഷം രൂപയോളം നഷ്ടമായിരുന്നു. ഫീസ് അടയ്ക്കാൻ നൽകിയ പണവും പലരിൽ നിന്നു കടം വാങ്ങിയ പണവും ഉപയോഗിച്ചായിരുന്നു ഗെയിം കളിച്ചത്. അത് തിരിച്ചു നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് അർജുൻ നാടുവിട്ട് ഗോവയിലേക്ക് പോയി. പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. കോളജ് അധികൃതർ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഇടപെട്ടാണ് നാട്ടിൽ തിരിച്ചെത്തിച്ചത്. ഗോവയിലെ ഹോട്ടലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നതായി അർജുൻ പിന്നീട് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
തിരിച്ചു വന്ന ശേഷം അർജുന് ഓൺലൈൻ ഗെയിം കളിക്കുന്ന ശീലം ഇല്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. യു ട്യൂബ് ചാനൽ വഴി പരിശീലനം നേടി സ്റ്റോക്ക് മാർക്കറ്റ് ബിസിനസ് നടത്തിയിരുന്നു. ഇതിനിടെയാണ് കൂട്ടുകാരൻ നൽകിയ പണവും അച്ഛന്റെ അക്കൗണ്ടിൽ നിന്നു എടുത്ത 25000 രൂപയും ഗെയിമിലൂടെ നഷ്ടമായത്. ഏത് ഓൺലൈൻ ഗെയിം കളിച്ചാണ് പണം നഷ്ടപ്പെട്ടത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് വീയപുരം പൊലീസ് പറഞ്ഞു. നാട്ടിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് അർജുൻ ട്യൂഷൻ എടുത്തിരുന്നു. നന്നായി പഠിപ്പിച്ചിരുന്ന അർജുൻ കുറച്ചു ദിവസമായി പഠിപ്പിക്കുന്നതിൽ താൽപര്യമില്ലാത്ത നിലയിലായിരുന്നു എന്ന് വിദ്യാർഥികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക