തിരുവനന്തപുരം: ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടും തിരിച്ചറിയിൽ കാർഡുമുള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1,09693 വോട്ടുകൾ ഇത്തരത്തിൽ ഇരട്ടിച്ചിട്ടുണ്ടെന്നുള്ളതിന്റെ കണക്കുകൾ ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു.
3.25 ലക്ഷം വ്യാജ വോട്ടുകൾ പട്ടികയിൽ കടന്നുകൂടിയതിനു പുറമേയാണിതെന്നു ചെന്നിത്തല പറഞ്ഞു. കമ്മിഷൻ ഇടപെട്ട് രണ്ടാം വോട്ട് മരവിപ്പിക്കണം.
വോട്ടർ പട്ടിക കുറ്റമറ്റതാക്കണമെന്നല്ലാതെ, താൻ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെപ്പോലെ രാഷ്ട്രീയം പറയുന്നില്ലെന്നു ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരോപിച്ചതുപോലെ കോൺഗ്രസുകാരുടെ വ്യാജവോട്ടുണ്ടെങ്കിൽ അതും കണ്ടെത്തണം.
സ്വർണക്കടത്ത് കേസിലെ പ്രതികൾ സ്പീക്കർക്കെതിരെ ഇത്രയും ഗുരുതരമായ മൊഴി നൽകിയിട്ടും ഇപ്പോൾ മാത്രമാണ് ഇഡി അക്കാര്യം കോടതിയെ അറിയിച്ചത്. കേസ് വന്നപ്പോൾ സ്വയരക്ഷയ്ക്കായി നടത്തിയ നീക്കമാണത്. ഇതുവരെ ഇത്തരം പല മൊഴികളും കയ്യിൽ വച്ച് ബിജെപി സിപിഎമ്മുമായി ’ഡീൽ’ നടത്തുകയായിരുന്നു. ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ പറഞ്ഞ ഡീൽ ഇതായിരുന്നോ എന്നു വ്യക്തമാക്കണം.
ശ്രീരാമകൃഷ്ണനെതിരെയുള്ള ആരോപണങ്ങൾ വിശ്വസിക്കുന്നതുകൊണ്ടാണു പാർട്ടി അദ്ദേഹത്തിനു സീറ്റ് നിഷേധിച്ചത്. മാധ്യമസർവേകൾക്കു പിന്നിൽ ചിലരുടെ കറുത്ത കൈകളുണ്ടെന്നു ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പിനു മുൻപു മാധ്യമങ്ങൾക്ക് 200 കോടി രൂപയുടെ പരസ്യം സർക്കാർ നൽകിയിരുന്നു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുക, അല്ലെങ്കിൽ പ്രലോഭിപ്പിക്കുക എന്ന മോദി നയമാണു പിണറായിയുടേതും. വിജയിക്കുന്നത് ആരെന്നു നോക്കി വോട്ട് ചെയ്യുന്നവരാണു കേരളത്തിലെ 18 ശതമാനം വോട്ടർമാർ.
അവരെ സ്വാധീനിക്കുന്നതിനാണു സർവേകളെ ഉപയോഗപ്പെടുത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. താൻ എല്ലാ സർവേയ്ക്കും എതിരാണ്. കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയസാധ്യത കണ്ടെത്താൻ എഐസിസി നടത്തിയ സർവേയ്ക്കും എതിരാണോ എന്നു ചോദിച്ചപ്പോൾ രണ്ടും രണ്ടാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക