ആര്യനാട്∙ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഭാര്യയും യുവാവിന്റെ സുഹൃത്തുകൂടിയായ കാമുകനും അറസ്റ്റിലായി. നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ അരുൺ (36) ആണ് കൊല്ലപ്പെട്ടത്. അരുണിന്റെ ഭാര്യ അഞ്ജു (27), കാമുകനും അരുണിന്റെ സുഹൃത്തുമായ ആനാട് ചന്ദ്രമംഗലം എസ്.എസ്.നിവാസിൽ ശ്രീജു (ഉണ്ണി-36) എന്നിവരാണ് പിടിയിലായത്.
അഞ്ജു താമസിക്കുന്ന ബന്ധുവീട്ടിൽ ചൊവ്വ രാത്രി പത്തരയോടെ ആണ് സംഭവം. രാത്രി വീട്ടിലെത്തിയ അരുൺ ശ്രീജുവിനെ കണ്ടെത്തുകയും തുടർന്ന് വഴക്കിനിടെ ശ്രീജു കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
അഞ്ജുവും അരുണും പത്തുവർഷം മുമ്പ് പ്രണയബദ്ധരായി ഒരുമിച്ചു ജീവിതം തുടങ്ങിയതാണ്. പിന്നീട് അഞ്ജു അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറും ആയ ശ്രീജുവുമായി അടുപ്പത്തിൽ ആയി. ഇതെത്തുടർന്ന് ഒരു വർഷം മുൻപ് ആനാട് നിന്ന് അരുൺ ഭാര്യയുമായി അഞ്ജുവിന്റെ വലിയമ്മ സരോജത്തിന്റെ വീടായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിൽ താമസമാക്കുകയായിരുന്നു. അരുണിനോട് വീട്ടിൽ വരരുതെന്ന് ഒരു മാസം മുൻപ് അഞ്ജു പറഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്ന് അരുൺ നെടുമങ്ങാട് ലോഡ്ജിൽ മുറിയെടുത്തു കഴിയുകയായിരുന്നു.
ചൊവ്വ രാത്രി 10.30 ഓടെ കുളപ്പടയിലെ വീട്ടിൽ ശ്രീജു ഉണ്ടെന്നറിഞ്ഞ് എത്തിയ അരുൺ അഞ്ജുവുമായി വഴക്കിട്ടു. തുടർന്ന് ശ്രീജുവും അരുണും തമ്മിൽ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തി. ഇതിനിടെ ശ്രീജു അരുണിനെ ചവിട്ടി വീഴ്ത്തുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ ഗുരുതരമായി പരുക്കേറ്റ അരുണിനെ നാട്ടുകാർ ആദ്യം ആര്യനാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുത്തിയ ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ ശ്രീജു വഴിയിൽ ഉപേക്ഷിച്ച കത്തി പൊലീസ് കണ്ടെടുത്തു. ശ്രീജുവും വിവാഹിതനാണ്. അരുണിന്റെ മകൾ: ശിഖ.
അരുണിന്റെ നെഞ്ചിൽ ഹ്യദയ ഭാഗത്ത് ആഴത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് പൊലീസ്. അഞ്ജുവിന്റെ വലിയമ്മ സരോജം സംഭവ സമയത്തു വീട്ടിൽ ഉണ്ടായിരുന്നു. വഴക്കുണ്ടായപ്പോൾ സരോജം വീടിന്റെ പുറത്തിറങ്ങി ഇരുന്നു. നിലവിളി കേട്ടാണ് വീണ്ടും അകത്തേക്ക് കയറിയപ്പോൾ ശ്രീജു ഇറങ്ങി ഓടി. ശ്രീജു തന്നെ കുത്തിയതായും ശ്വാസം മുട്ടുന്നെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും അരുൺ പറഞ്ഞു.
സരോജം അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് അരുണിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അഞ്ജുവിനെയും തുടർന്ന് ആനാട് എത്തിയ ശ്രീജുവിനെയും രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ ശ്രീജു വഴിയിൽ ഉപേക്ഷിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. ബൈക്കിൽ കുളപ്പടയിലെ വീട്ടിൽ എത്തിയ ശ്രീജു സംഭവത്തിന് ശേഷം നടന്നാണ് വീട്ടിലേക്ക് പോയത്.
ആദ്യം അരുണിനെ കുത്തിയത് താനാണെന്ന് അഞ്ജുവും അല്ല താനാണെന്ന് ശ്രീജുവും പൊലീസ് ചോദ്യം ചെയ്യലിനിടെ തുടക്കത്തിൽ നിലപാടെടുത്തത് പൊലീസിനെ കുഴക്കി. പിന്നീട് വിശദമായി സംസാരിച്ചതോടെ അഞ്ജു നിലപാട് മാറ്റി. ശ്രീജുവിനെ സംഭവം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ശ്രീജു അരുണിനെ കുത്തിയതെന്നു ആര്യനാട് ഇൻസ്പെക്ടർ എസ്.മഹേഷ് കുമാർ പറഞ്ഞു. ഇതിനുശേഷം പിൻവശത്തെ വാതിലിലൂടെയാണ് ശ്രീജു പുറത്തിറങ്ങി നടന്നത്. ഇതുവഴി പ്രതിയുമായി പൊലീസ് സംഘം സഞ്ചരിച്ചു. വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള റബർത്തോട്ടത്തിലെ ചാലിൽ നിന്നാണ് കത്തി കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക