തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്രപാഴ്സലിൽ സ്വർണം കടത്തുന്നുണ്ട് എന്ന വിവരം കേന്ദ്ര ഏജൻസികൾക്ക് ആദ്യം ലഭിച്ചതു മുൻ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) ഉദ്യോഗസ്ഥന്റെ പേരിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിൽനിന്ന്. വിവരം ശേഖരിക്കാൻ തന്നെ നേരിട്ടുവന്നു കാണുന്നതു തനിക്ക് അപകടമുണ്ടാക്കുമെന്നും 2020 ജനുവരിയിൽ ലഭിച്ച കത്തിലുണ്ടായിരുന്നു.
കസ്റ്റംസിലെ സേവനം പൂർത്തിയാക്കി ഡിആർഐയിലേക്കു സ്ഥലം മാറിയ 2 ഉദ്യോഗസ്ഥർക്കു സ്വർണക്കടത്തു വിവരങ്ങൾ അറിയാമെന്ന സൂചനയും കത്തിലുണ്ടായിരുന്നു. കത്തിനെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിച്ചു.നയതന്ത്ര പാഴ്സൽ വഴി സ്വർണക്കടത്തു നടത്തുന്നതു സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ട് ലഭിച്ചതായി 2020 ഏപ്രിലിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് മൊഴി നൽകിയിരുന്നു.
കൂട്ടുപ്രതി സ്വപ്ന സുരേഷിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു സ്വപ്നയെയും സരിത്തിനെയും പ്രത്യേകം വിളിച്ചു മാറ്റിനിർത്തി ശിവശങ്കർ ഇക്കാര്യം അറിയിച്ചത്. ഇതേ കാലഘട്ടത്തിൽ നടിയെ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാനും സ്വർണക്കടത്തിൽ കാരിയറാക്കാനും ശ്രമം നടത്തിയ സംഘത്തെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തിരുവനന്തപുരത്തെ ‘ഡീൽ വുമണെ’ കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസിനും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക