സര്‍ക്കാരിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മലയാള മനോരമ ദിനപത്രത്തിനും മുഖ്യമന്ത്രിയുടെ വിമര്‍ശനം. പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത് മലയാള മനോരമ എന്ന ദിനപത്രം ഉള്ളതിനാലാണെന്നും മനോരമ പോലുള്ള ഒരു ദിനപത്രം ഇത്ര അധഃപതിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘ കരാര്‍ ഉണ്ടാക്കിയതില്‍ മാധ്യമ പ്രവര്ത്തകന് മറുപടി ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘എന്തും വിളിച്ച് പറയാന്‍ ഒരു മടിയുമില്ല. ഇങ്ങനെ വിളിച്ചു പറയട്ടെ. പ്രതിപക്ഷ നേതാവ് മലയാള മനോരമ എന്ന പത്രം ഉള്ളതുകൊണ്ടാണ്. മലയാള മനോരമയാണോ പ്രതിപക്ഷ നേതാവാണോ വാര്‍ത്തയുണ്ടാക്കുന്നത് എന്ന് നോക്കിയാല്‍ മതി. പുക മറ സൃഷ്ടിക്കാനാണ് താല്പര്യം. മലയാള മനോരമ പോലുള്ളപത്രം ഈ തരത്തിലേക്ക് അധഃപതിച്ചു പോകാന്‍ പാടില്ല.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
‘എല്ലാ വൈദ്യൂത കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ട്. വൈദ്യൂതി മേഖലയില്‍ സ്വകാര്യവത്കരണം കോണ്‍ഗ്രസാണ് തുടങ്ങിവെച്ചത്. അത് പൂര്‍ത്തീകരിക്കുകയാണ് ബിജെപി ചെയ്യുന്നത്. കേരളം വൈദ്യൂതി രംഗത്ത് ഇക്കാലത്ത് നല്ല പുരോഗതി നേടിയിട്ടുണ്ട്. അത് തകര്‍ക്കാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഇല്ലാത്ത 5 വര്‍ഷമാണ്. അതില്‍ കുറച്ച് അസൂയ ഉണ്ടാവും.
കുറച്ച് ദിവസം പവര്‍കട്ട് വന്നാല്‍ അവര്‍ക്ക് ആശ്വാസമായിരിക്കും. അതിന് വൈദ്യൂതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതൊക്കെയാണോ ഉയര്‍ത്തേണ്ടത്.
നേരത്തെ കരുതിയ ബോംബ് ഒന്ന് ഇതാണെങ്കില്‍ ഇതും ചീറ്റി പോയെന്നാണ് അനുഭവത്തില്‍ കാണാന്‍ കഴിഞ്ഞത്.’ എന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക