തിരുവനന്തപുരം: പ്രസംഗിക്കുന്നതിന് എതിരായി കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് സംസാരിച്ചിട്ട് സ്പ്രിംഗ്ളറിന് ഡേറ്റ കൈമാറുകയാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ പോക്കറ്റില്‍ നിന്നും കൈയ്യിട്ട് വാരാന്‍ സര്‍ക്കാര്‍ അദാനിക്ക് സൗകര്യം ഒരുക്കി. 8850 കോടി രൂപയുടെ എഗ്രിമെന്റ് കെഎസ്ഇബി ഒപ്പ് വെച്ചു, 300 മെഗാവാട്ട് അദാനിയില്‍ നിന്ന് കൂടിയ വിലയില്‍ വാങ്ങുന്നതാണ് കരാര്‍. ഓരോ യൂണിറ്റിനും 1 രൂപയോളം കൂടുതല്‍ ഉപഭോക്താക്കള്‍ അദാനിക്ക് നല്‍കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
25 മെഗാവാട്ടിന് താഴെ ജലവൈദ്യൂതികള് കേരളത്തിലുണ്ട്. ഇതില്‍ നിന്നും ഒരു രൂപ താഴെ വൈദ്യൂതി കിട്ടും. സര്‍ക്കാര്‍ ഉണ്ടാക്കിയ പുതിയ കരാര്‍ വഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിക്കുന്നത് അദാനി മാത്രമാണ്. ഇത് സര്‍ക്കാരും അദാനിയും തമ്മിലുള്ള ഒത്തുകളിയാണ്. സോളാര്‍ മേഖലയിലും ജലവൈദ്യുത പദ്ധതിയില്‍ നിന്നും കുറഞ്ഞ വിലയില്‍ വൈദ്യുതി ലഭിക്കുമെന്നിരിക്കെ എന്തിനാണ് കരാര്‍ എന്ന് വ്യക്തമാക്കണം.’ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കരാറില്‍ കേരളവും കേന്ദ്രസര്‍ക്കാരും ഒത്തുകളിക്കുകയാണ്. യൂണിറ്റിന് 1 രൂപ നിരക്കില്‍ വൈദ്യുതി ലഭിക്കുമെന്നിരിക്കെ അദാനിയില്‍ നിന്ന് 2.82 രൂപ നിരക്കില്‍ വാങ്ങാനാണ് കരാര്‍. കേന്ദ്രത്തിലെ മോദിയുടെ രീതിയില്‍ പിണറായി കേരളത്തില്‍ ഭരണം നടത്തുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക