പ്രശസ്ത അമേരിക്കൻ റാപ്പർ ലിൽ നാസ് എക്സുമായി ചേർന്ന് മനുഷ്യ രക്തമുള്ള ഷൂവിന്റെ വിൽപ്പന നടത്തി പുലിവാൽ പിടിച്ച് ന്യൂയോർക്കിലെ ബ്രൂക്ലിൻ ആർട് കലക്ടീവ്.
സാത്താൻ ഷൂ എന്ന പേരിലാണ് 666 ജോഡി ഷൂ വിറ്റത്. തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വിൽക്കുന്നുവെന്ന ആരോപണവുമായി ആഗോള ബ്രാൻഡായ നൈക്കി രംഗപ്രവേശം ചെയ്തതോടെ വിവാദം കൊഴുത്തു.
സാമ്പത്തിക ലാഭത്തിനു വേണ്ടി മൂല്യങ്ങൾ തകർക്കാൻ കൂട്ടുനിൽക്കുന്നുവെന്ന ആരോപണം ഉയർന്നതോടെ സാത്താൻ ഷൂ വിവാദങ്ങളിൽ ഇടം നേടുകയും ചെയ്തു.
കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ഒരു തുള്ളി മനുഷ്യ രക്തം ചേർത്തിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ലൂക്ക് 10 : 18 എന്നും ഷൂവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10–ാം അധ്യായത്തിലെ 18–ാം വാക്യമായ ‘‘അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു’’ എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.
1018 ഡോളര്‍ (ഏകദേശം 75,000 ഇന്ത്യൻ രൂപ) ആണ് വില. പുറത്തിറക്കി ഒരു മിനിറ്റിൽ 666 ജോഡിയും വിറ്റു പോയെന്ന് ബ്രൂക്ലിൻ ആർട്ട് കലക്ടീവ് അറിയിച്ചു.
എന്നാൽ തങ്ങളുടെ എയർ മാക്സ് 97 മോഡൽ ഷൂവിന് രൂപമാറ്റം വരുത്തിയാണു വിൽപ്പന എന്നാണു നൈക്കിയുടെ ആരോപണം. ഇതിനെതിരെ കേസ് നൽകുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക