തൃത്താല മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി എംബി രാജേഷിന്റെ വീഡിയോയ്ക്ക് മറുവീഡിയോ തയ്യാറാക്കി മറുപടി കൊടുത്തിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി. ടി ബല്‍റാം.
തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്കില്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് എം ബി രാജേഷ് വീഡിയോയില്‍ പറയുന്നത്. ഇതിനായി പ്രദേശത്തെ ഒരു പൊതുപൈപ്പ് തുറന്ന് വെള്ളം വരുന്നില്ല എന്ന് രാജേഷ് കാണിക്കുന്നുമുണ്ട്. പൈപ്പില്‍നിന്നും വായുമാത്രമാണ് വരുന്നതെന്നാണ് എം ബി രാജേഷ് വീഡിയോയില്‍ പറയുന്നത്.
ഒരു ദിവസത്തിന് ശേഷം ഇതേ സ്ഥലത്തെത്തിയ വി ടി ബല്‍റാം ഇതേ പൈപ്പില്‍നിന്നും വെള്ളം വരുന്നതായുള്ള വീഡിയോ പുറത്തുവിട്ടാണ് എതിർ സ്ഥാനാർത്ഥിക്ക് മറുപടി നൽകിയത്. പൈപ്പിന് സമീപത്തുള്ള വീട്ടിലെ സ്ത്രീയോട് പൈപ്പ് തുറക്കാന്‍ ബല്‍റാം ആവശ്യപ്പെടുകയും പൈപ്പില്‍ നിന്ന് വെള്ളം വരികയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഈ പ്രദേശത്ത് വെള്ളം കിട്ടുന്നില്ലെന്നാണ് എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നതെന്ന് പറഞ്ഞാണ് വി ടി ബല്‍റാമിന്റെ വീഡിയോ തുടങ്ങുന്നത്. ‘അദ്ദേഹം അവതരിച്ചതിന് ശേഷം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മാത്രിക ദണ്ഡുവീശി തൃത്താലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പൈപ്പിന്റെ എങ്ങോട്ടാണ് അദ്ദേഹം തിരിച്ചതെന്ന് എനിക്കറിയില്ല. ഞാനായിട്ടി തുറക്കുന്നില്ല. പ്രദേശവാസിയായ പാത്തുമ്മതാത്ത ഇവിടെയുണ്ട്. അവര്‍ തുറക്കട്ടെ’, എന്നു പറഞ്ഞായിരുന്നു ബല്‍റാം സമീപവാസിയെക്കൊണ്ട് പൈപ്പ് തുറപ്പിച്ചത്.
പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നെന്നും 250 മീറ്റര്‍ ദൂരത്തേക്കുകൂടി പൈപ്പിടാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും സിറ്റിംഗ് എംഎല്‍എ കൂടിയായ വി. ടിബല്‍റാം പറയുന്നു. ഇങ്ങനെ തെറ്റിദ്ധാരണ പരത്തരുത് എന്ന് പറഞ്ഞാണ് ബല്‍റാമിന്റെ വീഡിയോ അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക