പത്തനംതിട്ട: കുമ്പഴയിൽ രണ്ടാനച്ഛന്റെ മർദനത്തിൽ മരിച്ച അഞ്ചു വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ വിശദാംശങ്ങൾ പോലീസിന് കിട്ടി. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഇന്നലെയാണ് രണ്ടാനച്ഛന്റെ ക്രൂരപീഡനത്തെ തുടർന്ന് പെൺകുട്ടി മരിച്ചത്. ശരീരത്തിൽ മൂർച്ചയേറിയ ആയുധംകൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് പെൺകുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടും വരുന്നത്.
കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതി ഇന്നലെ രാത്രി പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടെങ്കിലും പുലർച്ചയോടെ പിടികൂടി. തമിഴ്നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച കുട്ടി .
മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ അമ്മയും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടു ദിവസമായി പെൺകുട്ടി ക്രൂര മർദനം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകി.
മധ്യപാനിയായ രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ അമ്മയേയും ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നു.
പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. പ്രതിയുടെ താമസ സ്ഥലത്തു നിന്ന് മദ്യത്തിന് പുറമെ പൊലീസ് കഞ്ചാവും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക