കോഴിക്കോട് ∙ കഥയും തിരക്കഥയും സ്വന്തം അനുഭവത്തിൽനിന്ന് എടുക്കാം, പക്ഷേ എത്ര എപ്പിസോഡ് ആകുമെന്ന് അറിയില്ലെന്ന് നടൻ വിനോദ് കോവൂർ. ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയ ക്രമക്കേടിൽ പുലിവാലു പിടിച്ച നടൻ മറ്റൊരു ലൈസൻസ് ലഭിക്കാൻ ഉദ്യോഗസ്ഥരോട് അപേക്ഷിക്കുകയാണ്.
കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഡ്രൈവിങ് സ്കൂളിനെ ഏൽപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സാരഥി വെബ്സൈറ്റിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഔദ്യോഗിക യൂസർനെയിമും പാസ്വേഡും ചോർത്തി ഡ്രൈവിങ് സ്കൂൾ ഉടമ ലോഗിൻ ചെയ്ത് ലൈസൻസ് പുതുക്കിയ കേസിൽ വിനോദ് കോവൂരും ഇരയായി.
ഇപ്പോൾ കേസിൽ തൊണ്ടി മുതലാണ് വിനോദിന്റെ ലൈസൻസ്. സൈബർ കേസ് ആയതിനാൽ കേസ് അവസാനിച്ചതിനു ശേഷമേ തൊണ്ടിമുതൽ ലഭിക്കൂ. അതുവരെ നടന് വാഹനം ഓടിക്കാൻ പറ്റില്ല. ഇക്കാര്യം ആർടിഒ വിനോദ് കോവൂരിനെ അറിയിച്ചു. തന്റെ ജോലിക്ക് ലൈസൻസ് ആവശ്യമാണെന്നും പരിഹാരം കാണമെന്നും വിനോദ് ആവശ്യപ്പെട്ടു.
ആർടിഒ സൈബർ സെല്ലിനു അപേക്ഷ നൽകി വിനോദിന്റെ കാര്യത്തിൽ തീരുമാനം അറിയിക്കും. വിനോദ് നൽകിയ അപേക്ഷ പിൻവലിച്ചാൽ മാത്രമേ പുതിയ മറ്റൊരു അപേക്ഷ നൽകാൻ സാധിക്കൂ. അപേക്ഷ സൈറ്റിൽ അപ്ലോഡ് ആയതിനാൽ ഇക്കാര്യം വകുപ്പ് തലത്തിൽ മാത്രമേ പരിഹരിക്കാൻ സാധിക്കൂ.
കോഴിക്കോട് കോവൂരിലുള്ള നസീറ ഡ്രൈവിങ് സ്കൂളിലാണ് ലൈസൻസ് പുതുക്കി നൽകാൻ ഏൽപ്പിച്ചത്. ലൈസൻസിന്റെ കാലാവധി അവസാനിച്ചതിനാൽ ആദ്യം മുതലുള്ള നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നു ഡ്രൈവിങ് സ്കൂൾ ജീവനക്കാരൻ വിനോദിനോടു പറഞ്ഞു. ഇതിനായി വിനോദിന്റെ പക്കൽനിന്ന് ഫീസും ഈടാക്കി
ലൈസൻസ് പുതുക്കിയത് അന്വേഷിച്ച് സൈബർസെല്ലിൽനിന്നു വിളിച്ചപ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നതായി താൻ അറിഞ്ഞതെന്ന് വിനോദ് പറഞ്ഞു. ഇതിനിടെ തന്റെ പേരിൽ വ്യാജ വാർത്ത നൽകിയ യുട്യൂബ് ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിനോദ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക