തിരുവനന്തപുരം: കോവിഡ് പ്രതിരോധ മരുന്നിന് ഉയർന്ന വിലയീടാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നയംമാറ്റത്തിനു ശേഷം സംസ്ഥാനത്തെ ജനങ്ങൾക്ക് സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിന് തൊട്ടുപിന്നാലെ സൗജന്യ വാക്സിൻ വേണ്ടവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി എം ഡി എം എഫ് ) 800 രൂപ നൽകണമെന്ന് സർക്കാർ ഉത്തരവിട്ടു എന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
“വാക്സിൻ സൗജന്യമായി നൽകാം , പക്ഷെ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം,” എന്ന തലക്കെട്ടോടെ ഇത്തരത്തിൽ ഒരു വാർത്ത ഏപ്രിൽ 22-ന് പ്രസിദ്ധീകരിച്ചിരുന്നു.
ഈ വാർത്തയിലെ ചില ഭാഗങ്ങളുടെ സ്ക്രീൻഷോട്ടിനൊപ്പമാണ് തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്നാൽ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്കണ്ടെത്തി. വാക്സിനേഷൻ വേണ്ടവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണം എന്ന് സർക്കാർ ഔദ്യോഗികമായി എവിടെയും പറഞ്ഞിട്ടില്ല. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ എതിർത്ത് സി.പി.എം ഉൾപ്പെടെ നിരവധി സംഘടനകൾ നടത്തിയ വാക്സിൻ ചലഞ്ചാണ് ഈ തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളുടെ പശ്ചാത്തലം.
ഏപ്രിൽ 22-ന് നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് കോവിഡ് വാക്സിൻ എല്ലാ പ്രായക്കാർക്കും സൗജന്യമായി ലഭിക്കും എന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വാക്സിനേഷൻ മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടും വാക്സിനായുള്ള അഭ്യർത്ഥനയോട് കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിനാൽ നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ടു വാങ്ങി വിതരണം ചെയ്യാൻ തീരുമാനിച്ചെന്നും ഇതിനായി ചെലവാക്കുന്ന പണം കേന്ദ്രത്തിൽനിന്ന് പിന്നീട് റീഇംപേഴ്സ് ചെയ്ത് ലഭിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെയുള്ള പ്രതിഷേധമായും വാക്സിന് സൗജന്യമായി നൽകുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യത മുന്‍നിര്‍ത്തിയും നിരവധിപേർ സമൂഹമാധ്യമങ്ങളിൽ വാക്സിനേഷൻ ചലഞ്ച് ആരംഭിച്ചിരുന്നു. ഇത് പിന്നീട് സി.പി.എം ഏറ്റെടുക്കുകയായിരുന്നു.
ഏപ്രിൽ 23-ന് ഈ ക്യാമ്പയിൻ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന് ഔദ്യോഗികമായി പ്രഖ്യാപിച്ചിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറുതും വലുതുമായ സംഭാവനകൾ നൽകുകയാണ് ചലഞ്ചിന്റെ ലക്ഷ്യം. രണ്ട് ഡോസ് വാക്സിന്റെ തുകയായ 800 രൂപ സംഭാവന ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് ക്യാംപെയ്ൻ ആരംഭിച്ചത്. പിന്നീട് ചലച്ചിത്രമേഖലയിൽ നിന്നുള്ളവരും ചില മുഖ്യധാരാ മാധ്യമങ്ങളും ഈ ചലഞ്ചിൽ കൈകോർത്തു.
സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപെയ്ൻ ജനങ്ങൾ ഏറ്റെടുത്തതെന്ന് ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി വന്ന ഒരു ക്യാമ്പയിനിലൂടെ രണ്ട് ദിവസത്തിൽ രണ്ട് കോടി രൂപയോളം സിഎം ഡി ആർ എഫിലേക്ക് എത്തി.
കേരളത്തിന്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നതെന്നായിരുന്നു വാക്സിൻ ചലഞ്ചിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതു സംബന്ധിച്ച് കേരളസർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.
“800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുന്നവർക്ക് മാത്രമേ വാക്സിൻ ലഭിക്കുകയുള്ളൂ എന്ന തരത്തിൽ പ്രചരിക്കുന്ന വാദം പൂർണ്ണമായും തെറ്റാണ്. അത്തരത്തിൽ സർക്കാർ ഒരിക്കലും ആവശ്യപ്പെടുകയില്ല. ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ വർഷങ്ങളിലെപ്പോലെ സംഭാവനകൾ സർക്കാർ ആവശ്യപ്പെട്ടേക്കാം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ വന്നിട്ടില്ല,”
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ജനം ടി വിയുടെ വാർത്ത പരിശോധിച്ചപ്പോൾ അവർ നൽകിയ റിപ്പോർട്ടിൽ സർക്കാർ ഔദ്യോഗികമായി വാക്സിനേഷന് പണം ആവശ്യപ്പെട്ടതായി എവിടെയും പരാമർശിച്ചതായി കണ്ടില്ല. ഈ വാർത്തയും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വാക്സിനേഷൻ ചലഞ്ചിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യാപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വാക്സിൻ ചലഞ്ച് വൈറലായതെന്നും 800 രൂപ സംഭാവന നൽകിയാലേ വാക്സിൻ ലഭിക്കുകയുള്ളൂ എന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും അതിനാൽ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക