വീടിന്റെ പൂർത്തീകരണത്തിനായി കുരുന്നുകൾ സർക്കാർ ഉദ്യോഗസ്ഥരുടെ കനിവ് തേടുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടമംഗലം പറമ്പിൽ മീനാക്ഷി മനോജും അർജുൻ മനോജുമാണ് റീബിൽഡ് പദ്ധതിയിൽ അനുവദിച്ച സഹായം പൂർണമായി ലഭിക്കാൻ കാത്തിരിക്കുന്നത്.
നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞ കലക്ടർ റിപ്പോർട്ട് തേടി 2 മാസം പിന്നിട്ടിട്ടും നടപടികൾ മുന്നോട്ടുപോയിട്ടില്ല. കുട്ടികളുടെ മുത്തച്ഛൻ സഹായം തേടി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നു.
കഴിഞ്ഞ വർഷം ജൂണിൽ മീനാക്ഷിയുടെയും അർജുന്റെയും അച്ഛൻ മനോജ് മരിച്ചു. അതിനുശേഷം അമ്മ ഇവരെ ഉപേക്ഷിച്ചു പോയി. അച്ഛന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കുട്ടമംഗലം എസ്എൻഡിപി എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥി മീനാക്ഷിയും കുട്ടമംഗലം ഗവ. എൽപി സ്കൂൾ വിദ്യാർഥി അർജുനും കഴിയുന്നത്.
2018 ലെ പ്രളയത്തിൽ ഇവർ താമസിച്ചിരുന്ന വീടു തകർന്നു. റീബിൽഡ് പദ്ധതിയിൽ 4 ലക്ഷം രൂപയുടെ സഹായം ഇവർക്ക് അനുവദിച്ചു. കുട്ടികളുടെ അമ്മയുടെ പേരിൽ സഹായത്തിന്റെ ആദ്യഗഡുവായ 95,000 രൂപ ലഭിച്ചു. ഈ തുക ഉപയോഗിച്ചു വീടിന്റെ നിർമാണം ആരംഭിച്ചു.
തുടർന്നാണ് മനോജിന്റെ മരണം. അമ്മ കുട്ടികളെ ഉപേക്ഷിച്ചതിനാൽ തുടർസഹായം മുത്തച്ഛൻ മദനന്റെ പേരിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് മാസങ്ങളായി സർക്കാർ ഓഫിസുകളിൽ ഉറങ്ങിക്കിടക്കുന്നത്.
വീടു നിർമിക്കുന്ന സ്ഥലം മദനന്റെ പേരിലാണെന്നും കുട്ടികളുടെ അമ്മയെ പ്രശ്ന പരിഹാരത്തിനായി പലതവണ വിളിച്ചിട്ടും വരാത്ത സാഹചര്യത്തിൽ കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത മുത്തച്ഛന്റെ പേരിൽ തുടർസഹായം ലഭ്യമാക്കണമെന്നും കാട്ടി കഴിഞ്ഞ ജനുവരിയിൽ കൈനകരി വടക്ക് വില്ലേജ് ഓഫിസർ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ടിന്റെ മറുപടിയായി മദനന്റെ പേരിലുള്ള വസ്തു കുട്ടികളുടെ പേരിലേക്കു മാറ്റണമെന്നും കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്ന സത്യവാങ്മൂലം മദനൻ സമർപ്പിക്കണമെന്നുമുള്ള കത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ കലക്ടറേറ്റിൽ നിന്ന് കുട്ടനാട് തഹസിൽദാർക്കും മദനനും ലഭിച്ചു.
ഇതു പ്രകാരം വസ്തു കുട്ടികളുടെ പേരിൽ റജിസ്റ്റർ ചെയ്തു സത്യവാങ്മൂലവും നൽകിയെങ്കിലും സഹായത്തിനുള്ള കാത്തിരിപ്പു നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക