ആഗ്ര: ഹൃദയം നുറുങ്ങുന്ന സംഭവമാണ് ആഗ്രയില്‍ നടന്നത്. തന്റെ കോവിഡ് പോസിറ്റീവ് ആയ ഭർത്താവ് പ്രാണവായുവിനായി വിഷമിച്ചപ്പോള്‍ സ്വന്തം പ്രാണവായു ഭര്‍ത്താവിനു നല്കാന് ശ്രമിക്കുന്ന സ്ത്രീയുടെ ചിത്രമാണ് ആഗ്രയില്‍ നിന്നും കാണാന്‍ കഴിഞ്ഞത്.
വിഭലമായ ആ ശ്രമത്തിനൊടുവില്‍ ഭര്‍ത്താവ് ഈ ലോകത്തോട് വിടപറഞ്ഞു. ഇത്തരം നൂറു കണക്കിന് കരളലയിപ്പിക്കുന്ന വാര്‍ത്തകളാണ് രാജ്യമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
രേണു സിങ്കാൽ എന്ന സ്ത്രീയാണ് കോവിഡ് രോഗിയായ ഭർത്താവ് ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട് കണ്ട് സ്വന്തം വായു നല്കി അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവിന് സ്വന്തം വായകൊണ്ട് ജീവവായു നല്കാന് ശ്രമിച്ചെങ്കിലും ആഗ്രയിലെ ആശുപത്രിക്ക് പുറത്ത് ഒരു ഓട്ടോയ്ക്കുള്ളിൽ രവി സിങ്കാൽ തന്റെ ഭാര്യയുടെ മടിയിൽ വച്ച് മരിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ആഗ്രയിലെ ആവാസ് വികാസ് സെക്ടർ 7 ൽ താമസിക്കുന്ന രേണു സിംഗാൽ ശ്വാസ തടസ്സം ഉണ്ടായപ്പോള്‍ ഭര്‍ത്താവ് രവി സിങ്കാലിനെ (47) സരോജിനി നായിഡു മെഡിക്കൽ കോളേജിലെ (എസ്എൻഎംസി) ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.
പക്ഷേ ആശുപത്രിയില്‍ വേണ്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. സെക്ടർ 7 ലെ വസതിയിലേക്ക് രേണു സിങ്കാൽ ഒരു ഓട്ടോ എടുത്ത് തിരികെ വരും വഴിയാണ് പ്രിയതമന് മരണം സംഭവിക്കുന്നത്.
അദ്ദേഹത്തിന്റെ നില വഷളായപ്പോൾ, ഭര്‍ത്താവിനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ, രേണു വായകൊണ്ട് പുനരുജ്ജീവിപ്പിക്കാൻ വിഫലമായ ശ്രമം നടത്തുകയായിരുന്നു. പക്ഷേ, ശ്വാസോച്ഛ്വാസം നടക്കാതെ രവി മരിച്ചു. അസ്വസ്ഥയായ രേണുവിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ആശുപത്രികളിലെ ഓക്സിജന്റെയും കിടക്കകളുടെയും കുറവ് മൂലം കോവിഡ് -19 രോഗികൾ മരിക്കുന്നതായി റിപ്പോർട്ടുകൾ നഗരത്തിൽ സാധാരണമാണ്. വൈറസ് ബാധിച്ച രോഗികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവ് കാരണം, ആശുപത്രികളില്‍ മെഡിക്കൽ ഓക്സിജനും കിടക്കകളും തീർന്നു. ഇപ്പോൾ രോഗികളെ അഡ്മിറ്റ് ചെയ്യാത്ത സ്ഥിതി വിശേഷമാണ് പല ആശുപത്രികളിലും.
കിടക്കകൾ ലഭ്യമല്ലാത്തതിനാൽ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ വിസമ്മതിക്കുകയാണ്. രോഗികളായ കുടുംബാംഗങ്ങളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. മെഡിക്കൽ ഓക്സിജനും, മരുന്നുകളും, വാങ്ങുവാനും ഇവര്‍ തന്നെ ഓടി നടക്കേണ്ട ദുഖകരമായ ചിത്രങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് കാണാന്‍ കഴിയുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരുടെ ജീവൻ കോവിഡ് കവർന്നു. ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക