ഏറ്റുമാനൂർ: അയൽവാസിയുടെ പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടിചിറയിൽ സൂരജിനെയാണ് (19) ഏറ്റുമാനൂർ പാറോലിക്കലുള്ള പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തെള്ളകത്തെ സ്വകാര്യ ഹോട്ടലിൽ ഡെലിവറി ബോയ് ആയിരുന്നു. 24ന് ഉച്ചയ്ക്കു 2നു ഹോട്ടലിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കു പാഴ്സൽ കൊടുക്കാൻ പോയ സൂരജിനെ കാണാതാവുകയായിരുന്നു.
സുഹൃത്തിന്റെ സ്കൂട്ടറുമായാണ് സൂരജ് പോയത്. സമയം കഴിഞ്ഞിട്ടും സൂരജിനെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഹോട്ടൽ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കൈതമല ജുമാമസ്ജിദിനു സമീപം 2 ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഇതു സൂരജ് ഉപയോഗിച്ചതായിരുന്നെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കഴുത്തിൽ കയർ കെട്ടിയ ഭാഗവും കാൽ ഭാഗവും മറ്റും ജീർണിച്ച നിലയിലാണ്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സത്യൻ – ഷൈമ ദമ്പതികളുടെ മകനാണ് സൂരജ്. സഹോദരി: സാന്ദ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക