കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളില്‍ നഗരങ്ങളിലേക്ക് തിരിച്ചെത്തിയവര്‍ നാട്ടില്‍ തങ്ങിയവരേക്കാള് അഞ്ചിരട്ടി വരുമാനം നേടിയതായി യേല്‍ യൂണിവേഴ്സിറ്റി സര്‍വ്വെ.
കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ പുരുഷന്മാരായ തൊഴിലാളികളേക്കാള്‍ സ്ത്രീതൊഴിലാളികളെയാണ് കൂടുതല്‍ ബാധിച്ചതെന്നും സര്‍വ്വെ പറയുന്നു.
ബീഹാര്‍, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ 5,000ത്തോളം തൊഴിലാളികളില്‍ 2020 ഏപ്രിലിനും 2021 ഫെബ്രുവരിയ്ക്കും ഇടയില്‍ യേല്യൂണിവേഴ്സിറ്റി നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍.
ലോക്ഡൗണിന് ശേഷം നാട്ടില്‍നിന്നും 45 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തിയത്. അതില്‍ 40 ശതമാനം പേര്‍ക്കും ആദ്യ ഒരാഴ്ച്ച വരുമാനമില്ലാത്ത അവസ്ഥയില്‍ തുടരേണ്ടി വന്നു. അതേസമയം 50 ശതമാനം പുരുഷന്മാര് ഫെബ്രുവരി ആദ്യ ആഴ്ച്ചയില്‍ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തി. ആദ്യത്തെ ഒരാഴ്ച്ചയില്‍ അവര്‍ക്കും വരുമാനം കണ്ടെത്താനായില്ലെന്ന് സര്‍വ്വെ പറയുന്നു.
തൊഴിലില്‍ തിരിച്ചുകയറിയ പുരുഷന്മാരായ തൊഴിലാളികള്‍ക്ക് കോവിഡിന് മുന്‍പുണ്ടായിരുന്ന വരുമാനത്തിന്റെ തൊണ്ണുറു ശതമാനത്തോളം തിരിച്ച് നേടിയെടുക്കാന്‍ സാധിച്ചു. അതേസമയം സ്ത്രീതൊഴിലാളികള്ക്കാകട്ടെ വരുമാനത്തിന്റെ 72ശതമാനം മാത്രമാണ് നേടാനായത്. ആഴ്ച്ചയില്‍ ശരാശരി 2,355രൂപ വരുമാനമാണ് പുരുഷന്മാരായ തൊഴിലാളികള്‍ക്ക് ഇക്കാലയളവില്‍ നേടാന്‍ കഴിഞ്ഞത്.
ഇത് കോവിഡിന് മുന്‍പ് നേടിയിരുന്ന വരുമാനത്തിന്റെ 85 ശതമാനത്തോളം വരുമെന്ന് സര്‍വെ സൂചിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പുരുഷന്മാരായ തൊഴിലാളികള്‍ക്ക് ലോക്ഡൗണിന് മുന്‍പ് അവര്‍ നേടിയ വരുമാനത്തിന്റെ 23ശതമാനം മാത്രമാണ് നേടാനായത്.അതേസമയം സ്ത്രീ തൊഴിലാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ ചെയ്ത് നേടാനായത് മുന്‍പ് നേടിയിരുന്ന വരുമാനത്തിന്റെ 13 ശതമാനം വരുമാനം മാത്രമാണ്.
ആഴ്ച്ചയില്‍ ശരാശരി 451 രൂപയാണ് ഇവര്‍ക്ക് നേടാനായാത്. കോവിഡിന് മുന്‍പ് നേടിയിരുന്ന ആഴ്ച്ചവരുമാനത്തിന്റെ പതിനെട്ടുശതമാനം മാത്രമാണിത്.കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ നാല്‍പ്പത് ശതമാനത്തോളം പേര് തൊഴിലിനെ സംബന്ധിച്ച് ആശങ്കയുള്ളവരായി തുടരുന്നു. ഇതില്‍ ഇരുപത് ശതമാനംപേരും ആവശ്യത്തിന് ഭക്ഷണം കഴിക്കാനുള്ള വരുമാനം പോലും ഇല്ലാത്ത അവസ്ഥയിലാണെന്നും സര്‍വെ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക