ഡൽഹി: ദക്ഷിണ ഡൽഹിയിലെ കോവിഡ് -19 ബാധിതർക്ക് തങ്ങളുടെ ക്രിക്കറ്റ് അക്കാദമി സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ പറഞ്ഞു. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച നഗരങ്ങളിലൊന്നാണ് ഡൽഹി.
ഇർഫാൻ പത്താനും സഹോദരനും മുൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനും ചേർന്നാണ് അക്കാദമി നടത്തുന്നത്. അക്കാദമി സൗജന്യമായി ഭക്ഷണം നൽകുമെന്ന് ഇർഫാൻ പത്താൻ ട്വീറ്റിൽ അറിയിച്ചു.
“കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിനിടയിലാണ് രാജ്യം. ഈ സാഹചര്യത്തിൽ ഒത്തുചേർന്ന് ആവശ്യമുള്ള ആളുകളെ സഹായിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദക്ഷിണ ഡൽഹിയിലെ കോവിഡ്-19 ബാധിതർക്ക് ക്രിക്കറ്റ് അക്കാദമി ഓഫ് പത്താൻസ് (സിഎപി) സൗജന്യ ഭക്ഷണം നൽകാൻ പോകുന്നു,” ഇർഫാൻ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ഹൈക്വാളിറ്റി സ്വിങ് ബൗളറും ബാറ്റ്സ്മാനുമായിരുന്ന ഇർഫാൻ പത്താൻ 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചു.
അടുത്തിടെ റായ്പൂരിൽ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടൂർണമെന്റിൽ താരം കളിച്ചിരുന്നു. ഇതിന് പിറകെ പത്താന് മാർച്ചിൽ കോവിഡ് ബാധിച്ചിരുന്നു. ഇതേ ടൂർണമെന്റിൽ കളിച്ച യൂസുഫ് പത്താനും രോഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഇർഫാനും യൂസഫും 4,000 മാസ്കുകൾ ആവശ്യക്കാർക്ക് നൽകിയിരുന്നു. ഈ വർഷം ആദ്യം, അവരുടെ പിതാവ് മെഹ്മൂദ് ഖാൻ കോവിഡ് -19 രോഗികൾക്ക് തന്റെ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സൗജന്യ ഭക്ഷണം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക