ജീവിതം പരീക്ഷണങ്ങളുടെ കെട്ടഴിച്ചപ്പോഴും തളരാതെ പിടിച്ചു നിന്ന കഥ പറയുകയാണ് ഗിരീഷ് മോഹൻ. സാമ്പത്തിക പരാധീനതകൾക്കു പിന്നാലെ വൃക്ക രോഗവും കൂട്ടിനെത്തുമ്പോൾ കൺമുന്നിൽ വെറും ശൂന്യത മാത്രമായിരുന്നു.
പക്ഷേ എല്ലാ വേദനകളേയും അതിജയിക്കാൻ പഠിപ്പിച്ചത് തന്റെ പ്രിയപ്പെട്ടവളായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. ഒരു 23 വയസ്സ്കാരിക്ക് താങ്ങാവുന്നതിൽ കൂടുതൽ ഭാര്യ അനുഭവിച്ചു,
സന്തോഷങ്ങളിൽ, സങ്കടങ്ങളിൽ, ടെൻഷനിൽ, പിടിവാശികളിൽ എല്ലാം കൂട്ടായിരിക്കുന്ന പ്രിയപ്പെട്ടവൾക്ക് ആശംസ നേർന്നു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായി വേൾഡ് മലയാളി സർക്കളിലാണ് ഗിരീഷ് ഹൃദയം തൊടും കുറിപ്പ് പങ്കുവയ്ക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
രണ്ട് മൂന്നു കൊല്ലം പ്രേമിച്ചു നടന്ന് ഓളെ ഞാൻ കെട്ടി കൂടെ കൂട്ടീട്ട് മൂന്ന് കൊല്ലം.
വിധി വില്ലനായി കടന്ന് വന്നത് അപ്രതീക്ഷിതമായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കൺസ്ട്രക്ഷൻ മേഖല തകർന്നു തരിപ്പണം ആയി സാമ്പത്തികമായി തകർന്നു. കൂടെ എന്റെ ആദ്യത്തെ കണ്മണിയുടെ ജനനവും, രക്ഷപ്പെടാൻ വേണ്ടി കടൽ കടന്നു Maldives ലേക്ക്. നല്ല ജോലി മികച്ച ശമ്പളം, രക്ഷപ്പെട്ടു എന്ന് പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അടുത്ത ഇടിത്തീ….
ഇത്തവണ വിധി ആക്രമിച്ചത് കിഡ്നി ഫെയ്ലിയർ എന്ന രൂപത്തിൽ ആയിരുന്നു.
ഹീമോഡയാലിസിസ്.
കേട്ട് കേൾവി മാത്രമുള്ള ആ പേര് ജീവിതത്തിന്റെ ഭാഗമായി…
തോൽക്കാൻ തയ്യാറല്ലായിരുന്നു. കയറുമായി കാത്തു നിന്ന കാലന്റെ മുന്നിൽ നിന്നും ഒരു തിരിച്ചു നടത്തം. മൂന്നു മാസത്തോളം ആശുപത്രി വാസം.
ഒരുപാട് പേര് ജീവിതവും ജീവനും തിരികെ കിട്ടാൻ സഹായിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാർ, വീട്ടുകാർ, നോക്കി പരിചരിച്ച ഡോക്ടർമാർ, സുഹൃത്തിനെ പോലെ സഹോദരനെ പോലെ നോക്കിയ നഴ്സുമാർ, ഡയാലിസിസ് ടെക്നിഷൻസ്,
ഇതിനേക്കാൾ എല്ലാം ഉപരി പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ പോരാളി അമ്മ,..
ഇതിനെല്ലാം അപ്പുറം യാത്ര പറഞ്ഞു കടൽ കടന്നു പോയതിനു ശേഷം രോഗാവസ്ഥയിൽ തിരിച്ചു വന്നിട്ടും നാല് മാസത്തോളം നേരിൽ കാണാതെ ഉള്ളുരുകി കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ട് കാത്തിരുന്ന എന്റെ പ്രിയതമ. ഓരോ ഫോൺ വിളികളിലും അവൾ തന്ന സപ്പോർട്ട്, ബലം, ശക്തി…..
പാവം…
ഒരു 23 വയസ്സ്കാരിക്ക് താങ്ങാവുന്നതിൽ കൂടുതൽ അനുഭവിച്ചു,
എന്റെ സന്തോഷങ്ങളിൽ, സങ്കടങ്ങളിൽ, ടെൻഷനിൽ, എന്റെ പിടിവാശികളിൽ എനിക്ക് കൂട്ടായിരിക്കുന്നവളേ, നമ്മുടെ രണ്ടു തങ്കക്കുടങ്ങളെ സമ്മാനിച്ച എന്റെ പെണ്ണെ….
ഒരായിരം വിവാഹ വാർഷികാശംസകൾ..
തളരാനും തോറ്റുകൊടുക്കാനും മനസ്സില്ലാത്ത ദുരന്തങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് ഞങ്ങളുടെ ജീവിതയാത്ര തുടരുന്നു….
പ്രതികരിക്കാൻ ഇവിടെ എഴുതുക