രാജൻ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. പ്രീയങ്കയെ ഗുരുതരമായി മർദിച്ച ശേഷം ഒരു രാത്രി മുഴുവൻ മുറ്റത്ത് നിർത്തി.
സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം ഭർതൃവീട്ടിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ജീവനൊടുക്കാൻ കാരണമെന്നും അമ്മ ജയ പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുൻപ് വന്ന ഫോൺ വിളി കേന്ദ്രീകരിച്ച് പൊലീസും അന്വേഷണം തുടങ്ങി.
അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ ഇളയ മകൻ ഉണ്ണി രാജിന്റെ ഭാര്യയായ തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയെ ബുധനാഴ്ചയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക-ശാരീരിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് പരാതി നൽകിയ കുടുംബം അതിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുകയാണ്.
പണം ആവശ്യപ്പെട്ട് പ്രിയങ്കയെ ഉണ്ണി നിരന്തരം ഉപദ്രവിച്ചിരുന്നു. പത്താം തീയതി ക്രൂരമായി മർദിച്ചു. പ്രിയങ്ക അങ്കമാലി പൊലീസിൽ വിളിച്ച് പരാതി പറഞ്ഞതോടെ അന്ന് രാത്രി വീട്ടിൽ കയറ്റാതെ മുറ്റത്ത് നിർത്തി. ഉണ്ണിയുടെ അമ്മക്കും ഉപദ്രവത്തിൽ പങ്കുണ്ട്.
മർദന വിവരം അറിഞ്ഞ് 11 ന് സഹോദരൻ എത്തുമ്പോൾ അവശനിലയിലായിരുന്നു. വെമ്പായത്ത് കൂട്ടിക്കൊണ്ട് വന്ന ശേഷം ചികിത്സ തേടി പൊലീസിൽ പരാതിയും നൽകി. 12 ന് ഉച്ചക്ക് ഒരു ഫോൺ വന്നതോടെയാണ് പ്രിയങ്ക മുറിക്കുള്ളിലേക്ക് കയറിയതും തൂങ്ങി മരിച്ചതും.
ഭർതൃവീട്ടിൽ നിന്നുള്ള ഭീഷണി സന്ദേശമായിരുന്നു അവസാന ഫോൺ വിളിയെന്നാണ് ആരോപണം. അത് സ്ഥിരീകരിക്കാൻ പൊലീസ് ഫോൺ പരിശോധിക്കുന്നുണ്ട്. അതിന് ശേഷം ഭർത്താവിനെയും അമ്മയെയും ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക