തന്റെ സ്കൂള്‍ കോളേജ് വിദ്യാഭ്യാസ കാലത്തെ രാഷ്ട്രീയജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന കൃഷ്ണകുമാര്‍.
ബിജെപിയില്‍ ഔദ്യോഗികമായ മെമ്പര്‍ഷിപ്പ് മാത്രമാണ് പുതിയതായി കിട്ടിയത്. കോളജില്‍ പഠിക്കുന്ന കാലത്ത് മറ്റുള്ളവരെ ജയിപ്പിക്കാനാണ് മുന്നില്‍ നിന്നിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ ഇലക്ഷന് നാല് മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിരുന്നെന്നും കൃഷ്ണകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കൃഷ്ണകുമാര്‍ പറഞ്ഞത്: ”രാഷ്ട്രീയവുമായി പണ്ടുതൊട്ടേ ബന്ധമുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗികമായ മെമ്പര്‍ഷിപ്പ് മാത്രമാണ് പുതിയതായി കിട്ടിയത്. മറ്റുള്ളവരെ സഹായിക്കല്‍ താല്പര്യമുള്ളത് കൊണ്ടാവണം, പണ്ട് കോളജില്‍ പഠിക്കുന്ന കാലത്തും മറ്റുള്ളവരെ ജയിപ്പിക്കാനാണ് മുന്നില്‍ നിന്നിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ ഇലക്ഷന് നാലു മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിരുന്നു.”
”വിമര്‍ശനങ്ങള്‍ വളരെ ഇഷ്ടമാണ്. നമ്മള് ഒരു തെറ്റ് ചെയ്തിട്ട് നേരിടുന്ന കാര്യമാണെങ്കില്‍ നമുക്കതില്‍ വേദനയും വിഷമവും ഒക്കെയുണ്ടാവുമായിരിക്കാം. നമ്മുടെ ഭാഗം ക്ലിയറാണെങ്കില്‍ യാതൊന്നിനേയും ഭയക്കേണ്ട കാര്യമില്ല.
കേരളത്തില്‍ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, ബി.ജെ. പി പാര്‍ട്ടികളാണ് സജീവമായുള്ളത്. ബി.ജെപിയില്‍ ചേരുന്നവരെ അസഭ്യം പറയാം പേടിപ്പിക്കാം എന്നൊക്കെയുള്ള തെറ്റായ ധാരണയുണ്ട്.
ഞാന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്ന് അറിഞ്ഞപ്പോള്‍ മക്കളെ ആക്ഷേപിക്കുക, ഇതൊക്കെ ഭീരുക്കളുടെ സ്വഭാവമല്ലേ. വിമര്‍ശനം ശക്തി പകരുന്നുണ്ടെന്നുതന്നെ പറയാം.” കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക