അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദവും ടൗട്ടോ ചുഴലിക്കാറ്റും കാരണം കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ അനുഭവപ്പെടുന്ന കനത്ത മഴയും കാറ്റും ഒട്ടേറെ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
മഴയോടൊപ്പം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലും ഏറെ നാശം വിതച്ചിരുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഇടിമിന്നലില്‍ തകര്‍ന്ന മൊബൈല്‍ ടവര്‍ കത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് സജീവമാണ്.
നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിട്ടുള്ളത്. ‘ അടിമാലി പത്താംമൈല്‍ മേഖലയില്‍ കനത്ത ഇടിമിന്നലില്‍ Mobil ടവറിന് തീപിടിച്ചപ്പോള്‍.’ എന്ന അടിക്കുറുപ്പോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.
https://www.facebook.com/Chirikkudukka2017/videos/501050551211968/?t=1
എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടൈത്തി. ഇടിമിന്നലേറ്റ് കത്തുന്ന അടിമാലി പത്താം മൈലിലെ മൊബൈല്‍ ടവറല്ല ഇത്.
പോസ്റ്റിനൊപ്പം പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ് ടൂള്‍കിറ്റിന്റെ സഹായത്തോടെ വിഭജിച്ച് റിവേഴ്സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ യഥാര്‍ഥ വീഡിയോ കണ്ടെത്താനായി. 2018ല്‍ ഗോവയിലെ പനാജിയിലുള്ള ഒരു മൊബൈല്‍ ടവര്‍ കത്തുന്ന ദൃശ്യങ്ങളാണിത്.
കോര്പ്പറേഷന് ജീവനക്കാര്‍ മാലിന്യത്തിന് തീയിട്ടപ്പോള്‍ സമീപം സ്ഥിതി ചെയ്തിരുന്ന മൊബൈല്‍ ടവര്‍ കത്തിയ സംഭവത്തിന്റെ വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ നല്‍കിയിരുന്നു.
2018 ജനുവരി 20ന് ഇന്ത്യാ ടിവിയില്‍ വന്ന വാര്‍ത്തയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഹെറാള്‍ഡ് ഗോവ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയിലും ഇത് 2018ല്‍ ഗോവയില്‍ നടന്ന സംഭവമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതേ വീഡിയോ മുന്‍പ് നൈജീരിയയിലെ 5ജി മൊബൈല്‍ ടവര്‍ കത്തുന്നു എന്ന പേരിലും ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നതായി കണ്ടെത്താനായി.
അതേസമയം, അടിമാലി പത്താം മൈലില്‍ ഇത്തരത്തിലൊരു സംഭവം നടന്നതായി റിപ്പോര്‍ട്ടുകളൊന്നുമില്ല.
കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്തമഴയുടെ വിവരങ്ങള്‍ ജില്ലാ കലക്റ്ററുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ പേജിലും യഥാസമയം പങ്കുവയ്ക്കുന്നുണ്ട്.
അടിമാലിയില്‍ ഇത്തരമൊരു തീപിടുത്തം നടന്ന വിവരം ഈ പേജുകളില്‍ പങ്കുവച്ചിട്ടില്ല. മാത്രമല്ല ഇതു സംബന്ധിച്ച് മാധ്യമ വാര്‍ത്തകളും വന്നിട്ടില്ല.
‘അടിമാലിയില്‍ മൊബൈല്‍ ടവറിന് തീപിടിച്ചിട്ടില്ല. അത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും’ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക