കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിൽ വന്ന അഞ്ച് കോടി രൂപയുടെ ഉറവിടം കാണിച്ചാൽ മാത്രമേ ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിക്കാൻ കഴിയൂ എന്ന് കർണാടക ഹൈക്കോടതി. മെയ് 24 ലേക്ക് ജാമ്യാപേക്ഷ കേൾക്കുന്നത് മാറ്റിയിരിക്കുകയാണ്.
മയക്കുമരുന്ന് ഇടപാടിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ബിനീഷ് കോടിയേരിക്ക് എതിരെ നിലനിൽക്കുന്ന തെളിവ് ബാങ്ക് അക്കൗണ്ടിൽ വന്ന പണമാണ്. ഇതു സംബന്ധിച്ചായിരുന്നു കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിൽ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വാദം നടന്നത്. അഞ്ച് കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടെങ്കിലും മറുപടി തെളിവ് സഹിതം നല്കാൻ ബിനീഷിന്റെ അഭിഭാഷകന് ഇന്ന് കഴിഞ്ഞില്ല.
അഞ്ച് കോടി രൂപയിൽ ഒരു പൈസ പോലും മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയായ അനൂപ് മുഹമ്മദ് നിക്ഷപിച്ചത് അല്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകൻ ഇന്നും കോടതിയിൽ ആവർത്തിച്ചത്. പച്ചക്കറി മത്സ്യ കച്ചവടത്തിലൂടെയും സിനിമ അഭിനയത്തിലൂടെയും സി.സി.എല്ലിലൂടെയും സമ്പാദിച്ച പണമാണ് കൈവശം ഉണ്ടായിരുന്നത് എന്ന് ബിനീഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഇന്നും വാദിച്ചു
അനൂപ് മുഹമ്മദ് അല്ല പണം നിക്ഷേപിച്ചതെങ്കിൽ ഇത്രയും പണത്തിന്റെ ഉറവിടം മുഴുവൻ തെളിവുകളും സഹിതം നൽകാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം ഇതിന് വ്യക്തമായ മറുപടി നല്കാൻ ബിനീഷിന്റെ അഭിഭാഷകന് കഴിഞ്ഞില്ല. ഇതോടെ ജാമ്യാപേക്ഷയിൽ തീർപ്പ് ഉണ്ടാവണമെങ്കിൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക