സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്കി. മാര്‍ച്ച് ഒന്നാം തീയതി മുതല്‍ ഇന്നുവരെ 128 ശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാവും ഏറ്റവും ശക്തമായ മഴകിട്ടുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും ഇടയുണ്ട്. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാം. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ മഴക്ക് ഇടയാക്കും.
മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ സംസ്ഥാനത്ത് 128 ശതമാനം മഴയാണ് അധികം ലഭിച്ചത്. പത്ത് ജില്ലകളില്‍ 100 ശതമാനത്തിന് മുകളില്‍ അധികം മഴകിട്ടി. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരിലാണ്, 216 ശതമാനം അധികം. എറണാകുളത്ത് 173, പത്തനംതിട്ട 161 ശതമാനം വീതം കൂടുതല്‍ മഴ രേഖപ്പെടുത്തി. പതിവിലും വളരെക്കൂടുതൽ വേനല്‍ മഴ ലഭിച്ചതും ടൗട്ടെ ചുഴലിക്കാറ്റുമാണ് മഴക്കണക്കുകള്‍ ഉയര്‍ത്തിയത്. ഈമാസം 31ാം തീയതി കാലവര്‍ഷം കേരളത്തിലെത്താനും ഇടയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക