കെ രാധാകൃഷ്ണന് ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാകുമ്പോള്‍ ഒരു ദളിതന് മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്ന് സംവിധായകന് ഒമര്‍ ലുലു ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് മനസിലാക്കിയതിനാല്‍ ആദ്യത്തെ പോസ്റ്റ് ഒമര്‍ നീക്കം ചെയ്തിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
നടന് സാബുമോന് പോസ്റ്റ് കണ്ട് തന്നെ വിളിച്ചിരുന്നു. സാബു സംഭവത്തില്‍ തെറ്റ് തനിക്ക് പറഞ്ഞ് മനസിലാക്കി തരുകയാണ് ഉണ്ടായത്. പോസ്റ്റില്‍ താന്‍ പറയാന്‍ ശ്രമിച്ച ആശയം തെറ്റായതിനാല്‍ അത് നീക്കം ചെയ്യുകയാണെന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
‘സാബുമോന് വിളിച്ചിരുന്നു കുറേ നേരം സംസാരിച്ചു ദളിത് മന്ത്രി എന്ന പോസ്റ്റിനെ പറ്റി സാബൂ പറഞ്ഞ ആശയം കുറേ ശരിയാണെന്ന് തോന്നി അതിനാല്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു’
നമ്മള് പറഞ്ഞ കാര്യം തെറ്റാണ് അല്ലെങ്കില്‍ പൂര്‍ണ്ണമായും ശരിയല്ല എന്ന് ഒരാള്‍ പറഞ്ഞ് തന്നൂ.അത് കറക്റ്റാണ് എന്ന് തോണമെങ്കില്‍ അത്യാവശ്യം കോളിറ്റി വേണം. കേള്‍ക്കാനുള്ള മനസുണ്ടാവുക എന്നതാണ് മികച്ച ഗുണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലാതവര്‍ അവര്‍ പറഞ്ഞതില്‍ ഉറച്ച് നിക്കും 100 ന്യായീകരണവുമായെന്നും ഒമര്‍ ലുലു പറഞ്ഞു.
അതേസമയം തന്റെ ജാതി സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് നിയുക്ത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. ചര്‍ച്ചകള്‍ താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക