ഡല്‍ഹി: കൊറോണ ബാധിച്ചു മരിച്ച മുന്നൂറിലധികം പേരെ സംസ്കരിച്ച വ്യക്തി ഒടുവില്‍ കിടക്കപോലും ലഭിക്കാതെ കോവിഡിനു കീഴ്പ്പെട്ട് മരണമടഞ്ഞു. കൊറോണ ബാധിതനായി രണ്ടു ദിവസത്തിനുള്ളിലാണ് 43 കാരനായ പ്രവീണ്‍ ലോകത്തോട് വിട പറഞ്ഞത്.
ഹരിയാനയിലെ ഹിസാര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ കോവിഡ് മൃതദേഹങ്ങളുടെ ശവസംസ്കാരത്തിന്റെ ചുമതലക്കാരനായിരുന്നു പ്രവീണ്‍ കുമാര്‍.
ഒന്നും രണ്ടും തരംഗങ്ങളില്‍ ഹരിയാനയിലെ ഹിസാറില്‍ ജീവന് വെടിഞ്ഞ 750 പേരില്‍ 300 പേരെ സംസ്കരിച്ചത് പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ശരാശരി 20 മൃതദേഹങ്ങളാണ് ഇവിടെ ദിവസേന ഇവിടെ സംസ്കരിക്കപ്പെടുന്നത്.
ഓക്സിജന്റെ അളവ് കുറഞ്ഞ പ്രവീണിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ മുന്‍നിര പോരാളി ആയിരുന്ന ആള്‍ക്കുപോലും കിടക്ക നല്കാന് പ്രാദേശിക ഭരണത്തിനു കഴിഞ്ഞില്ല.
ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രവീണിന്റെ കുടുംബം. ഒരു മകനും രണ്ട് സഹോദരന്മാരും ഹിസാര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ഉദ്യോഗസ്ഥരാണ്.
ഇത്തരത്തില്‍ രാജ്യത്തുടനീളം സങ്കടകരമായ അവസ്ഥയാണ് കൊറോണ ബാധിതര്‍ നേരിടുന്നത് . ആറായിരത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 716507 ആയി
പ്രതികരിക്കാൻ ഇവിടെ എഴുതുക