ജനിതക മാറ്റം സംഭവിച്ച കോവിഡ് ബി.1.617.2 ഇന്ത്യൻ വകഭേദമാണ് കേരളത്തിൽ അതിവേഗ രോഗവ്യാപനം ഉണ്ടാകാൻ കാരണമെന്ന് ആരോഗ്യവകുപ്പ്. മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ജനിതകമാറ്റം വന്ന ഈ വൈറസ് വകഭേദമാണ് കേരളത്തിൽ കൂടുതൽ കാണുന്നത്. എല്ലാ ജില്ലകളിലും ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
കേരളത്തിൽ ഈ വകഭേദം വളരെ വ്യാപകമാണെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്. രോഗം ബാധിക്കുന്നവരിൽ 90 ശതമാനത്തിനു മുകളിൽപേർക്ക് ഈ വൈറസ് രോഗം പടർത്തിയിട്ടുണ്ട്. ഡിസംബറിൽ സംസ്ഥാനം നടത്തിയ സർവേയിൽ ജനസംഖ്യയിൽ 11% പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ദേശീയതലത്തിൽ ഇത് 22% ആയിരുന്നു. ഇപ്പോൾ സംസ്ഥാനത്തെ രോഗബാധ ജനസംഖ്യയുടെ 20 ശതമാനത്തിനു മുകളിൽ പോയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ കണക്കുകൂട്ടുന്നു. വാക്സിനേഷൻ വേഗം പൂർത്തിയായില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകുന്നു.
കേരളത്തിൽ രോഗം പടരാന്‍ കാരണം തിരഞ്ഞെടുപ്പ് അല്ലെന്നും ഈ വൈറസ് വകഭേദമാണെന്നും വിദഗ്ധർ പറയുന്നു. തിരഞ്ഞെടുപ്പാണ് കാരണമെങ്കിൽ രണ്ടാഴ്ച കഴിയുമ്പോൾ രോഗവ്യാപനം കുറയുമായിരുന്നു. ‘വൈറസിന്റെ ഈ പുതിയ വകഭേദമാണ് രോഗികളുടെ എണ്ണം കൂട്ടിയതെന്ന് അനുമാനിക്കാം. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെന്നപോലെ ഈ വൈറസ് വകഭേദമാണ് സംസ്ഥാനത്ത് കൂടുതലായി കാണുന്നത്’– സർക്കാർ വിദഗ്ധസമിതി അംഗം ഡോ. കെ.പി. അരവിന്ദൻ പറയുന്നു.
മധ്യപ്രദേശിലാണ് ഈ വൈറസ് വകഭേദം ആദ്യം കണ്ടെത്തിയതെങ്കിലും മഹാരാഷ്ട്രയിലാണ് വേഗം പടർന്നു പിടിച്ചത്. അവിടെ നിന്നായിരിക്കും കേരളത്തിലേക്ക് എത്തിയതെന്നു കരുതുന്നു. മരണം കൂടാൻ കാരണം ഈ വൈറസ് അല്ലെന്നു വിദഗ്ധർ പറയുന്നു. വൈറസ് വേഗത്തിൽ പടർന്നു പിടിക്കുമ്പോൾ രോഗികളുടെ എണ്ണം കൂടും. ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുമ്പോൾ സേവനങ്ങൾ ലഭിക്കുന്നതിനു കാലതാമസം ഉണ്ടാകുന്നത് പ്രശ്നങ്ങൾക്കിടയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക