ബ്ലാക്ക് ഫംഗസ് രോഗം രാജ്യത്ത് പടര്‍ന്നു പിടിക്കുന്നതിനു പിന്നില്‍ ഓക്സിജന്‍ വിതരണത്തിലെ അപാകതയാണോ എന്നു പരിശോധിക്കണമെന്ന് വിദഗ്ധര്‍. ഇതോടെ കോവിഡിന്റെ രണ്ടാം വരവില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച മോഡി സര്‍ക്കാര്‍ അനുദിനം പ്രതിക്കൂട്ടിലാവുകയാണ്.
വ്യവസായത്തിനു മാത്രം ഉപയോഗപ്പെടുത്തുന്ന ഓക്സിജന്‍ കോവിഡ് രോഗികള്‍ക്ക് നല്കിയതാണോ രോഗവ്യാപനത്തിന് കാരണമെന്ന് പരിശോധിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനോട് ഡോക്ടര്‍മാരുടെ ആവശ്യം.
റ്യുമറ്റോളജി (വാതം) രോഗികള്‍ക്ക് സാധാരണയായി സ്റ്റിറോയിഡുകള്‍ ഡോക്ടര്‍മാര്‍ നല്‍കാറുണ്ട്. ഇത്തരം രോഗികളില്‍ ഉയര്‍ന്ന നിരക്കില്‍ ബ്ലാക്ക് ഫംഗസ് ബാധ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി എയിംസ് റ്യുമറ്റോളജി വിഭാഗം ചുമതലയുള്ള ഡോ. ഉമാ കുമാര്‍ വ്യക്തമാക്കി.
മനുഷ്യന്റെ രോഗ പ്രതിരോധ ശേഷിയെ വെല്ലുവിളിച്ച് കോവിഡ് ബ്ലാക്ക് ഫംഗസിനെ കൂടെ കൂട്ടിയതിനു പിന്നില്‍ ശുചിത്വം പാലിക്കാതെയുള്ള ഓക്സിജന്‍ ഉപയോഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വ്യവസായ ഓക്സിജന്റെ സമ്മര്ദ്ദീകരണം, അരിക്കല്‍, ശുദ്ധീകരണം, ഇതിനു പുറമെ സിലിണ്ടറുകളുടെ ശുദ്ധത എന്നിവ പാലിക്കപ്പെട്ടോ എന്ന സംശയം ഈ മേഖലയിലെ വിദഗ്ധനായ രമാകാന്ത് പാണ്ഡെയും പങ്കുവച്ചു.
രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ കേന്ദ്രം കാട്ടിയ അലംഭാവത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജീവവായു കിട്ടാതെ രോഗികള്‍ ശ്വാസംമുട്ടി മരിച്ച സാഹചര്യത്തില്‍ ഹൈക്കോടതികളും സുപ്രീം കോടതിയും ഇടപെട്ടിരുന്നു.
ഇതോടെ പ്രതിക്കൂട്ടിലായ മോഡി സര്‍ക്കാര്‍ ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ വ്യവസായ ആവശ്യത്തിനുള്ള ഓക്സിജന്‍ കോവിഡ് രോഗികള്‍ക്കു നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ രൂക്ഷമായി തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി 8,848 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു.
ആംഫോട്ടെറിസിൻ‑ബി മരുന്ന് 23,000 വയലുകള്‍ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 36 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 120 ആംഫോട്ടെറിസിൻ‑ബി വയലുകളാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക