തിരുവനന്തപുരം; ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യം ഓൺലൈനിലൂടെ ബുക്ക് ചെയ്ത് വീട്ടിലേക്ക് വരുത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ തൽക്കാലം മദ്യം ഹോം ഡെലിവറി ചെയ്യേണ്ടെന്നാണ് തീരുമാനം. ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്. ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യങ്ങളില്‍ മന്ത്രി എം.വി. ഗോവിന്ദന് ബവ്കോ എംഡിയുമായി ചര്‍ച്ച നടത്തി.
നിയമപ്രകാരം കുപ്പികളിൽ മദ്യം വിൽക്കാൻ ബവ്റിജസ് ഷോപ്പുകൾക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാൻ ബാറുകളിൽ കൗണ്ടറുകൾ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു. ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യണമെങ്കിൽ കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം.
ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്പോസൽ റൂളിലും ഭേദഗതി വേണം. ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്.
ഓൺലൈൻ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചാൽ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതിൽ കൂടുതൽ അളവ് മദ്യം കൈവശം വയ്ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക