കഴിഞ്ഞ രണ്ടു ദിവസങ്ങളായി കോവിഡ് വാര്‍ത്തകളില്‍ നിറയുന്ന രണ്ടു വനിതാ ഡോക്ടര്‍മാരുണ്ട്. ഒന്ന്, കൊല്‍ക്കത്തയിലെ അപ്പോളോ ഗ്ലെനീഗിള്‍സ് ആശുപത്രിയിലെ ഡോ. ദീപ്ശിഖ ഘോഷ്, മറ്റൊന്ന്, കേരളത്തില്‍ പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യനായ ഡോ. രേഖ കൃഷ്ണന്.
ഇരുവരും ശ്രദ്ധേയരായത് കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിക്കിടെ മരണത്തിലേക്ക് വീണ രണ്ടു രോഗികള്‍ക്ക് അവരുടെ അവസാന നിമിഷങ്ങളില്‍ സ്നേഹസാമീപ്യമായത് കൊണ്ടാണ്.
മകന്റെ പാട്ട് വീഡിയോ കോളിലൂടെ കേള്‍പ്പിച്ച് ഒരമ്മയെ ഡോ. ദീപ്ശിഖ യാത്രയാക്കിയപ്പോള്‍, ഇസ്ലാംമത വിശ്വാസിയായ ഒരുമ്മയെ ശഹാദത്ത് കലിമ ചൊല്ലിയാണ് ഡോ. രേഖ യാത്രയാക്കിയത്.
ഡോക്ടര്‍ എന്ന നിലയില്‍ നിന്നുയര്‍ന്ന്, മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ ആള്‍രൂപമാവുകയായിരുന്നു ഈ രണ്ടു പേരും.
സംഗീതം മരിച്ച നാള്
‘ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ’
കവി റഫീക്ക് അഹമ്മദിന്റെ ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനത്തിലെ ഈ വരികള്‍ അന്വര്‍ത്ഥമാക്കുന്ന സംഭവങ്ങളാണ് കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ മേയ് 12നു നടന്നത്.
കോവിഡ് ഐസിയുവില്‍ ഡ്യൂട്ടിക്കെത്തിയ ഡോ. ദീപ്ശിഖ ഘോഷ്, അവിടെ ആറു ദിവസം മുന്‍പ് പ്രവേശിപ്പിച്ച സംഘമിത്ര ചാറ്റര്‍ജി എന്ന രോഗിയെ കാണുന്നു.
കോവിഡിന്റെ അതിരൂക്ഷമായ അവസ്ഥയിലൂടെ കടന്നു പോകുന്ന അവര്‍ ആ രാത്രി കടക്കില്ലെന്ന് തിരിച്ചറിയുന്നു. തുടര്‍ന്ന്, തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് തന്നെ അവരുടെ കുടുംബത്തെ വീഡിയോ കോളില്‍ വിളിക്കുന്നു.
‘മേയ് 12നു മോണിങ് ഷിഫ്റ്റായിരുന്നു ഞാന്‍. സംഘമിത്രയെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി അവര്‍ക്ക് ഇനി 24 മണിക്കൂറില്‍ കൂടുതല്‍ ഇല്ലെന്ന്. ഓക്സിജന്‍ ലെവല്‍ പൂര്‍ണ്ണമായും താഴ്ന്ന്, നൂറു ശതമാനം സപ്പോര്‍ട്ടില്‍ ആയിരുന്നു അവര്‍.
മൂന്ന് മണിയോടെ, അവസാനത്തെ ആ വീഡിയോ കോള്‍ വിളിക്കാന്‍ തീരുമാനമായി. ഫോണ്‍ ഞാന്‍ അവരുടെ അടുത്തേക്ക് പിടിച്ചു, അപ്പോള്‍ അവരുടെ 25 വയസ്സുള്ള മകന് സോഹം ‘തേരാ മുജ്സേ ഹൈ പെഹ്ലെ കാ നാതാ കോയീ’ എന്ന ഹിന്ദി ഗാനം പാടി. പല തവണ ഇടയ്ക്ക് അവന് വിങ്ങിപ്പൊട്ടി.
അന്ന് ആ വാര്‍ഡില്‍ ഉണ്ടായിരുന്ന എല്ലാ കണ്ണുകളും ഈറനണിഞ്ഞു. ഒന്നും മിണ്ടാതെ ഞാന്‍ വെറുതെ നിന്നു. ഞങ്ങള്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് പഠിച്ച ഒരു പാഠമാണത്.
ഉറ്റവരുടെ വിയോഗത്തില്‍ ബന്ധുക്കള്‍ അലമുറയിട്ട് കരയുമ്പോള്‍, പതറാത്ത മുഖവും ശബ്ദവുമായി നില്ക്കുകയെന്നത്.
ചിലര്‍ മരണമെന്ന സത്യത്തെ നിഷേധിക്കാന്‍ ശ്രമിക്കും, ചിലര്‍ പ്രിയപ്പെട്ടവരുടെ അവസാനനിമിഷങ്ങള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ വെറുതെ നോക്കി നില്ക്കും. ഇത്തരം നിമിഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് എന്ത് പറയാനാവും? അവിടെ ഉണ്ടാവുക എന്നതൊഴികെ,’ ഡോ. ദീപ്ശിഖ ഘോഷ് വിവരിച്ചു.
‘ആ വീഡിയോ കോള്‍ കഴിഞ്ഞു പന്ത്രണ്ടു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ സംഘമിത്ര മരിച്ചു. വെറും 48 വയസായിരുന്നു പ്രായം. ഞങ്ങള്‍ കാണുന്ന മറ്റനേകം രോഗികളെപ്പോലെ അവര്‍ക്കും ജീവിക്കാന്‍ ഇനി ഒരുപാട് വര്‍ഷങ്ങള്‍ ബാക്കിയുണ്ടായിരുന്നു.
വൈറസ് അവരുടെ ജീവിതത്തിനു വിരാമമിട്ടു. സോഹം അമ്മയ്ക്ക് നല്കിയ വികാരഭരിതമായ ആ യാത്രയയ്പ്പും മറ്റൊരു ജീവന് നഷ്ടപ്പെട്ടതും ഞങ്ങളുടെ സങ്കടത്തിനു ആക്കം കൂട്ടുന്നു.’ ഡോ. ദീപ്ശിഖ ഘോഷ് പറഞ്ഞു.
ഇതേ സംഭവം ഡോ. ദീപ്ശിഖ അവരുടെ ട്വിറ്ററിലും പങ്കുവച്ചിരുന്നു. അത് അനേകം പേര് റീട്വീറ്റ് ചെയ്യുകയും തുടര്‍ന്നും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തതോടെ സോഹം എന്ന ചെറുപ്പക്കാരന്റെ നഷ്ടവും ദുഃഖവും ലോകത്തിന്റേത് കൂടിയായി. അവന് പാടിയ പാട്ട്, അമ്മയോടുള്ള സ്നേഹത്തിന്റെ ഉണര്‍ത്തുപാട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക