ഭുവനേശ്വര്‍: യാസ് ചുഴലിക്കാറ്റ് ഭീതി നിറഞ്ഞുനിന്ന ചൊവ്വാഴ്ച 300ലേറെ പ്രസവങ്ങളാണ് ഒഡിഷ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചുഴലിക്കാറ്റ് താണ്ഡവമാടിയ ചൊവ്വാഴ്ച രാത്രിയിലായിരുന്നു കൂടുതല്‍ പ്രസവവും.
ചുഴലിക്കാറ്റിന്റെ അകമ്പടിയോടെ ഭൂമിയിലേക്കു പിറന്നുവീണ തങ്ങളുടെ പൊന്നുമക്കള്‍ക്ക് മാതാപിതാക്കളില്‍ പലരും നല്കിയ പേരിലാണ്-‘യാസ്’ .
കെന്ദ്രാപര ജില്ലയില്‍നിന്നുള്ള സരസ്വതി ബൈരാഗി പറയുന്നത് ഇങ്ങനെയൊരു പേരിട്ടതുകൊണ്ട് മകളുടെ ജന്മദിനം എല്ലാവരും ഓര്‍ത്തുവയ്ക്കുമെന്നായിരുന്നു.
ഒമാനാണ് ചുഴലിക്കാറ്റിന് യാസ് എന്ന നാമകരണം നടത്തിയത്. പേര്‍ഷ്യന്‍ ഭാഷയില്‍നിന്നാണ് ഈ പേരിന്റെ ഉത്ഭവം. മുല്ലപ്പൂ എന്നാണ് യാസിന്റെ അര്‍ഥം.
കുഞ്ഞിന് എന്ത് പേരിടുമെന്ന് ആലോചിച്ചപ്പോള്‍ തന്നെ മനസ്സില്‍ വന്നത് ചുഴലിക്കാറ്റിന്റെ പേരാായിരുന്നെന്ന് ബാലസൂറിലെ പരാഖി മേഖലയില്‍ നിന്നുള്ള സോണാലി മൈതി പറയുന്നു.
ചുഴലിക്കാറ്റും കുഞ്ഞിന്റെ ജനനവും നടന്നത് ഒരേസമയമായതിനാല്‍ ഇതിലും നല്ല പേര് എവിടെനിന്നു ലഭിക്കാനാണെന്നും അവര്‍ ചോദിക്കുന്നു.
യാസ് ഭീഷണിയെത്തുടര്‍ന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയവരില്‍ 6,500 ഗര്‍ഭിണികളുണ്ടായിരുന്നുവെന്ന് ഒഡിഷ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക