ലക്ഷദ്വീപ് വിഷയത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം. ദ്വീപിലെ ജനങ്ങള്‍ തീവ്രവാദികള്‍ എന്ന രീതിയിലുള്ള ആരോപണം വന്നപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുക പോലും ചെയ്യാത്ത പാര്‍ട്ടിയുടെ നിലപാടുകളില്‍ മനംനൊന്താണ് തങ്ങളുടെ രാജിയെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു.
”ദ്വീപില്‍ തീവ്രവാദികളുണ്ടെന്ന പ്രചരണത്തിന് ഉത്തരം പറയേണ്ടത് ആ വിവരം നല്കിയവരാണ്. അവര്‍ പറഞ്ഞ ആ 15 ഭീകരര്‍ എവിടെ? അവരുമായി ഏതെങ്കിലും ദീപുകാര്‍ ബന്ധപ്പെട്ടിരുന്നോ? അതിന്റെ വല്ല തെളിവും കിട്ടിയോ?”
ദ്വീപില്‍ ഒരൊറ്റ ഭീകരനും ഇല്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ സാധിക്കുമെന്നും ഹാഷിം പറഞ്ഞു. ഇത്രയും കാലത്തെ ജീവിതത്തില്‍ ദ്വീപില്‍ ഒരു ഗുണ്ടയെയോ തീവ്രവാദിയെയോ താന്‍ കണ്ടിട്ടില്ലെന്നും ഹാഷിം വ്യക്തമാക്കി.
പ്രഫുല്‍ പട്ടേല്‍ സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് പിന്നില്‍ ഒരു വന്‍ കോര്‍പ്പറേറ്റ് ലോബി ദ്വീപിലെ വിഴുങ്ങാന്‍ കാത്തിരിക്കുന്നുണ്ടെന്നും ഹാഷിം പറഞ്ഞു. ദ്വീപിലെ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് അയച്ച കത്ത് ബിജെപി നേതൃത്വം തള്ളിക്കളയുകയായിരുന്നു.
അത് തികച്ചും വ്യക്തിപരമാണെന്ന് പറഞ്ഞ പാര്‍ട്ടി നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നും ഹാഷിം അഭിമുഖത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ കേരളത്തില്‍ നിന്നോ മാറ്റോ ഒരു നേതാവും പോലും തങ്ങളുടെ വികാരം എന്താണെന്ന് അന്വേഷിച്ചിട്ടില്ലെന്നും ഹാഷിം പറഞ്ഞു.
അതേസമയം, ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മെയ് 31ന് ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും, എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും തീരുമാനിച്ചു.
സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി, വി ശിവദാസന്‍ എംപി, എഎം ആരിഫ് എംപി എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്നും സിപിഐഎം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക