തിരുവനന്തപുരം: കോവിഡ് വ്യാപന ഭീതിയും ലോക്ക് ഡൗണും നിലനിൽക്കുന്നതിനിടെ സർക്കാർ സർവീസിൽ നിന്നും ഇന്ന് വിരമിക്കുന്നത് 9205 പേർ.
സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്വേറായ സ്പാർക് പ്രകാരമുള്ള കണക്കാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്നവരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് കാലമായതിനാൽ ഇത്തവണയും യാത്രയയപ്പില്ലാതെയാണ് എല്ലാവരുടെയും പടിയിറക്കം.
കാലങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ വിരമിക്കുന്നതും മേയ് 31-നാണ്. ജനന രജിസ്ട്രേഷൻ വ്യവസ്ഥാപിതമാകുന്നതിനുമുമ്പ് സ്കൂൾ പ്രവേശനം നേടാൻ മേയ് 31 ജനനത്തീയതിയായി ചേർക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇതുകാരണമാണ് ഇത്രയധികം പേർ അന്ന് വിരമിക്കുന്നത്.
സെക്രട്ടേറിയറ്റിൽനിന്ന് 78 ഉദ്യോഗസ്ഥർ വിരമിക്കും. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരും വിരമിക്കുന്നുണ്ട്. ലൈഫ് മിഷൻ സിഇഒ യു.വി.ജോസ്, ആരോഗ്യ സെക്രട്ടറി വി.രതീശൻ, ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട്, സ്പെഷൽ സെക്രട്ടറി ബി.എസ്.തിരുമേനി എന്നിവരാണു വിരമിക്കുന്നത്. പോലീസിലെ 11 ഉന്നതോദ്യോഗസ്ഥരും സേവനകാലാവധി തിങ്കളാഴ്ച പൂർത്തിയാക്കും.
നിയമസെക്രട്ടറി പി.കെ അരവിന്ദബാബുവും ഇന്നു വിരമിക്കും. 1992ൽ മുൻസിഫ് മജിസ്ട്രേറ്റായി സർവീസിൽ പ്രവേശിച്ചു. 2012ൽ ജില്ലാ-സെഷൻസ് ജഡ്ജിയായി. പാലക്കാട്, തൊടുപുഴ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽപ്രവർത്തിച്ചു. ഹൈക്കോടതിയുടെ എഡിആർ സെന്റർ ഡയറക്ടറായും കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചു. 2019 മുതൽ സർക്കാരിന്റെ നിയമ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്.
പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ്, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ആക്ട്, കേരള മിനറൽസ് വെസ്റ്റിങ് ഓഫ് റൈറ്റ്സ് ഓർഡിനൻസ്, കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി ഓർഡിനൻസ് തുടങ്ങിയവ പാസാക്കുന്നതിൽ പങ്ക് വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക