കൊല്ലം∙ നിയമസഭ തിരഞ്ഞെടുപ്പ് ദിവസം കൊല്ലം കുണ്ടറയില്‍വച്ച് ഇഎംസിസി ഡയറക്ടര്‍ സ്വന്തം വാഹനം കത്തിച്ച കേസില്‍ അന്വേഷണ സംഘം നടി പ്രിയങ്കയുടെ മൊഴി എടുത്തു. വിവാദ ഇടനിലക്കാരന് നന്ദകുമാറാണ് ഷിജു വര്‍ഗീസിനെ പരിചയപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് ചെലവുകള്‍ വഹിച്ചതെന്നുമാണ് നടിയുടെ മൊഴി.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ ഡിഎസ്ജെപി സ്ഥാനാര്‍ഥിയായിരുന്നു സീരിയല്‍ – സിനിമ നടി പ്രിയങ്ക. ഇഎംസിസി ഡയറക്ടര്‍ ഷിജു എം.വര്‍ഗീസും ഡിഎസ്ജെപിയുടെ ബാനറിലാണ് ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കുണ്ടറയില്‍ മത്സരിച്ചത്. പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെയും സ്ഥാനാര്‍ഥികളുടെയും മൊഴി എടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രിയങ്കയെയും ചാത്തന്നൂര്‍ എസിപി ഓഫിസിലേക്ക് വിളിച്ചു വരുത്തിയത്. സ്ഥാനാര്‍ഥിയാക്കിയതും തിരഞ്ഞെടുപ്പു ചെലവുകള്‍ വഹിച്ചതും വിവാദ ഇടനിലക്കാരന് നന്ദകുമാറാണെന്ന് പ്രിയങ്ക പൊലീസിനോട് പറഞ്ഞു.
വിവാദമായ ആഴക്കടല്‍ മല്‍സ്യബന്ധന കരാറില്‍ നന്ദകുമാറിന്റെ പങ്കിെനപ്പറ്റി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകന്‍ അന്വേഷണ സംഘം രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ ഷിജു വര്‍ഗീസ് ഉള്‍പ്പടെയുള്ളവര്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക