‘അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ എൺപതുകാരി കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ ചോരവാർന്നു കിടക്കുന്നു’.
അവശനിലയിൽ കിടന്ന എൺപതുകാരിയെ കണ്ടപ്പോൾ പൊലീസ് മറ്റൊന്നും ചിന്തിച്ചില്ല. ആംബുലൻസ് വിളിക്കാനോ പിപിഇ കിറ്റ് സംഘടിപ്പിക്കാനോ കാക്കാതെ എഎസ്ഐ ബിനു ഡേവിസും സിപിഒ പി.എസ്. സുഭാഷും വയോധികയെ വാരിയെടുത്തു.കയ്യിൽ ചോര വാർന്ന നിലയിൽ കണ്ട മുറിവു ചുറ്റിക്കെട്ടി പൊലീസ് ജീപ്പിൽ നേരെ ആശുപത്രിയിലേക്ക്.
തക്കസമയത്ത് എത്തിച്ചതു കൊണ്ടു ജീവൻ രക്ഷിക്കാനായെന്നു ഡോക്ടർ അറിയിച്ചപ്പോഴാണ് ബിനു ഡേവിസിന്റെയും സുഭാഷിന്റെയും ‘രക്തയോട്ടം’ നേരെയായത്.
ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഹെൽപ് ലൈൻ നമ്പർ 112 ൽ നിന്നു കൺട്രോൾ റൂമിലേക്ക് ആ വിവരമെത്തിയത്: ഉടൻ സമീപത്തെ ക്വിക് റെസ്പോൺസ് പൊലീസ് വെഹിക്കിളിലേക്കു സന്ദേശം കൈമാറി.
പൊലീസ് വണ്ടി വീട്ടിലെത്തുമ്പോൾ കണ്ടത് നിസ്സഹായവസ്ഥയിൽ മകളും കുറച്ച് അയൽവാസികളും നിൽക്കുന്നതാണ്.
ആംബുലൻസ് വിളിക്കാൻ കാത്തുനിൽക്കാതെ നേരിട്ടു രക്ഷാപ്രവർത്തനം നടത്തി. 2 തവണ വിളിച്ചിട്ടും അമ്മ ഫോൺ എടുക്കാതായപ്പോൾ എറണാകുളത്തുള്ള മകളാണ് അയൽവാസികളെ വിവരമറിയിച്ചത്.
വിവരമറിഞ്ഞെത്തിയ മറ്റൊരു മകളാണ് പൊലീസിന്റെ സഹായം തേടിയത്. പ്രമേഹവും രക്തസമ്മർദവും അടക്കമുള്ള അസുഖങ്ങൾ എൺപതുകാരിയെ അലട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക