രാജ്യത്തെ ഭീതിലാഴ്ത്തി പടരുന്ന കൊവിഡ് മഹാമാരി മൂലം അനാരായത് 9,346 കുട്ടികളെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (എന്‍.സി.പി.സി.ആര്.) സുപ്രീം കോടതിയെ അറിയിച്ചു. മെയ് 29 വരെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ നിരത്തിയത്.
പകര്‍ച്ചവ്യാധി മൂലം 4,451 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതായും 141 കുട്ടികള്‍ക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ എല്‍.എന്‍.റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് റിപ്പോർട്ട് നൽകിയത്.
2,110 കുട്ടികളോടെ ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നിലെന്ന് ദേശീയ ബാലാവകാശ കമ്മീഷന് അഭിഭാഷക സ്വരൂപമ ചതുര്‍വേദി മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ബീഹാർ 1,327, കേരളം 952, മധ്യപ്രദേശ് 712 എന്നിങ്ങനെയാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. ബാലാവകാശ കമ്മീഷന്റെ വെബ്സൈറ്റായ’ബാല്‍ സ്വരാജി’ല്‍ ജൂണ്‍ 7 വരെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് തുടരണമെന്നും കൊവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കൊവിഡിൽ ജീവിതം പാതിവഴിയിലായ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് സത്യവാങ്മൂലത്തില്‍ ബാലാവകാശ കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക