ബെംഗളൂരു∙ ബംഗ്ലദേശില്‍ നിന്നു മനുഷ്യക്കടത്തിലൂടെ എത്തിച്ച യുവതിയെ കൂട്ടം ചേര്‍ന്നു പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മുഖ്യ പ്രതിയെ പൊലീസ് വെടിവച്ച് വീഴ്ത്തി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ പൊലീസിനെ ആക്രമിച്ചു കടന്നു കളയാന്‍ ശ്രമിച്ച ഷഹ്ബാസിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. യുവതിയോട് ഏറ്റവും ക്രൂരത കാണിച്ചവരില്‍ ഒരാളാണ് ഷഹ്ബാസ് എന്നു പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം ആക്രി പെറുക്കുന്നവര് താമസിക്കുന്ന ഷെഡ്ഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
ഒളിവില്‍ കഴിഞ്ഞിരുന്ന രാമപുരയില്നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് ഷഹ്ബാസിനെ അറസ്റ്റു ചെയ്തത്. സ്റ്റേഷനിലേക്കു കൊണ്ടുപോകവേ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ജീപ്പില്‍ കാര്യം സാധിക്കുമെന്നു പറഞ്ഞതോടെ പൊലീസ് വാഹനം നിര്‍ത്തുകയായിരുന്നു. എന്നാല്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് എസ്ഐ ശിവരാജിനെയും കോണ്‍സ്റ്റബിള്‍ ദേവേന്ദറിനെയും കുത്തി. മനസാന്നിധ്യം വീണ്ടെടുത്ത എസ്.ഐ. ശിവരാജ് പ്രതിയെ മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തി. പരുക്കേറ്റ ഇയാളെയും പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തേ വെടിയേറ്റ 2 പേരില്‍ ഒരാളായ റിദോയ് ബാബു(25) ബംഗ്ലദേശിലെ പ്രമുഖ ടിക്ക് ടോക്ക് താരങ്ങളില്‍ ഒരാളാണ്. ഈ പ്രശസ്തി ഉപയോഗിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. കേസില്‍ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 9 ബംഗ്ലദേശികള്‍ നേരത്തേ അറസ്റ്റിലായിരുന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരില്‍ 2 പേരെയും പൊലീസ് വെടിവച്ചു വീഴ്ത്തിയിരുന്നു. പ്രതികളില്‍ 3 പേര് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് പിടിയിലായത്. അനധികൃതമായി ഇന്ത്യയില്‍ തങ്ങുന്നവരാണ് ഇവരെന്നാണ് വിവരം. കേസില്‍ ഉള്‍പ്പെട്ട ഒരു യുവതിക്കു കൂടി അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.
ബംഗ്ലദേശില്‍ നിന്നു മനുഷ്യക്കടത്തിലൂടെ എത്തിച്ച യുവതിയെ വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതികളില്‍നിന്നു വാങ്ങിയ 5 ലക്ഷം രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. സംഘത്തില്‍പ്പെട്ട 2 സ്ത്രീകള്‍ യുവതിയെ ഇവരുടെ അടുത്തെത്തിക്കുകയും തുടര്‍ന്നു മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇവരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇതിനിടെ കേരളത്തിലെത്തിയ യുവതിയെ കഴിഞ്ഞയാഴ്ച കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. ഇവരെ ബെംഗളൂരുവില്‍ എത്തിച്ചു വൈദ്യ പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക