നമ്മുടെ ജീവിതത്തെ ഇനി തിരിച്ചു പിടിക്കാൻ കഴിയാത്ത വണ്ണം കൊറോണ വൈറസ് മാറ്റിമറിച്ചിരിക്കുന്നു. വാക്സീനുകൾ കൊണ്ട് കോവിഡിന് നാം പ്രതിരോധം തീർക്കാൻ ശ്രമിക്കുമ്പോൾ പുതിയ വകഭേദങ്ങൾ കൊണ്ട് രോഗം നമ്മെ വെല്ലുവിളിക്കുകയാണ്.
അപ്പോഴും ഒരു ചോദ്യത്തിന് ഉത്തരം അവശേഷിക്കുന്നു. ഈ അന്തക വൈറസ് ചോർന്നത് ചൈനയിലെ ലാബിൽ നിന്നോ അതോ പലരും കരുതുന്ന പോലെ വന്യജീവി ചന്തയിൽ നിന്നോ?
വൈറസ് പ്രഭവത്തെക്കുറിച്ച് നിലവിലെ ധാരണകൾ
2019 നവംബറിൽ ചൈനയിലെ വുഹാനിൽ സാർസ് കോവ് 2 ആദ്യമായി റിപ്പോർട്ട് ചെയ്ത നാൾ മുതൽക്കേ തന്നെ പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്.
മനുഷ്യനിർമിതമായ ഈ വൈറസ് ചൈനയിലെ ഒരു ലാബിൽ നിന്ന് അബദ്ധത്തിൽ ചോർന്നതാണെന്ന സിദ്ധാന്തത്തിനാണ് ഏറ്റവും പ്രചാരം ലഭിച്ചത്.
എന്നാൽ ചൈനയിലെ വന്യജീവി ചന്തയിൽ വച്ച് വവ്വാലുകളിൽ നിന്നും മനുഷ്യനിലേക്ക് പകർന്നതാകാം വൈറസ് എന്നതായിരുന്നു ചൈനീസ് അധികൃതരുടെ വാദം. ഈ വാദത്തിനാണ് മുൻതൂക്കം ലഭിച്ചതും.
ന്യൂമോണിയ പോലുള്ള ഒരു പകർച്ചവ്യാധി വുഹാനിൽ ഉണ്ടായിരിക്കുന്നതായാണ് 2019 ഡിസംബർ 31ന് ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചത്.
തുടർന്ന് വുഹാൻ അടച്ചിട്ടെങ്കിലും വൈറസ് ഇതിനകം രാജ്യാന്തര അതിർത്തികൾ താണ്ടി. 2020 ഫെബ്രുവരിയോടെയാണ് വൈറസ് ഒരു ലാബിൽ നിന്ന് ചോർന്നതാകാമെന്ന സിദ്ധാന്തങ്ങൾ പിറവിയെടുക്കുന്നത്.
തുടക്കത്തിൽ ഇത് ചൈനയ്ക്ക് എതിരായുള്ള വംശീയ അധിക്ഷേപത്തിന്റെ ഭാഗമായി ലോകം തള്ളിക്കളഞ്ഞു. എന്നാൽ 2020ന്റെ രണ്ടാം പാതി ആയപ്പോൾ ഈ ഗൂഢാലോചന സിദ്ധാന്തം അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു. 2020 ജൂലൈയിൽ ഇതിനെ പിന്തുണയ്ക്കുന്ന ചില വെളിപ്പെടുത്തലുകൾ ഉണ്ടായി.
സാർസ് കോവ് 2 വൈറസിനോട് സാമ്യമുള്ള ഒരു വൈറസ് മാസങ്ങൾക്ക് മുൻപ് ചൈനയിലെ വവ്വാലുകൾ നിറഞ്ഞ ഒരു ഖനിയിൽ കണ്ടെത്തിയിരുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നു.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ജീവനക്കാർക്ക് വൈറസ് ബാധിച്ച് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടായതായി അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളും റിപ്പോർട്ട് ചെയ്തു.
2020 അവസാനത്തോടെ കൊറോണാ വൈറസിന് കൂടുതൽ വകഭേദങ്ങൾ ഉണ്ടായി. വ്യാപന ശേഷി കൂടിയ ഈ വകഭേദങ്ങൾ കൂടി വന്നതോടെ ഇത് ലാബിൽ തയാറാക്കിയ വൈറസ് തന്നെ ആണോ എന്ന സംശയം വീണ്ടും ഉയർന്നു.
സംശയത്തിന്റെ പുകമറ നീക്കാൻ കൂടുതൽ അന്വേഷണങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
നാം ഇപ്പോൾ എത്തി നിൽക്കുന്ന അവസ്ഥയിൽ, വൈറസിന്റെ പ്രഭവത്തെ കുറിച്ചുള്ള സത്യം അറിയുന്നത് ഭാവിയിൽ ഇത്തരമൊരു ആഗോള പ്രതിസന്ധി ഒഴിവാക്കുന്നതിന് സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക