ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള ഭരണകൂട അതിക്രമം വൃത്തിയിലേക്കും. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുത്. കണ്ടാൽ വൻ തുക പിഴ ഈടാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ലക്ഷദ്വീപ് ഖരമാലിന്യ സംസ്കരണ നിയമം 2018’ -ന്റെ ചുവടുപിടിച്ചാണ് പുതിയ ഉത്തരവ്. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ പരിഷ്കരണം.
തേങ്ങയും ഓലയും മടലും ചിരട്ടയും മൂലം പ്രകൃതിക്ക് കോട്ടം തട്ടരുത്. താമസിക്കുന്ന വീടിന്റെ 25 മീറ്റർ ചുറ്റളവിൽ ഒരുതരത്തിലുമുള്ള മാലിന്യവും കാണരുത്. എന്നാൽ, മാലിന്യ സംസ്കരണത്തിന് ദ്വീപിൽ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. തേങ്ങയും ചിരട്ടയുമൊക്കെ പുറത്തിട്ടാൽ ഇനിമുതൽ 200 രൂപയായിരിക്കും പിഴ. ഇതേ രീതിയിൽ ഓരോന്നിനും 500, 1,000 മുതൽ 5,000 രൂപ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
റോഡരികുകളിലോ ബീച്ചുകളിലോ മറ്റ് തുറന്നയിടങ്ങളിലോ മാലിന്യം കത്തിക്കുന്നതും വിലക്കി. പരിപാടികളുടെ സംഘാടകർ 24 മണിക്കൂറിനുള്ളിൽ അവിടത്തെ മാലിന്യം നീക്കംചെയ്ത് വൃത്തിയാക്കണം. പ്രത്യേക ബാഗിലാക്കിയും മാലിന്യം പുറത്തേക്ക് പോകാത്തതരത്തിൽ രൂപകൽപ്പന ചെയ്ത വാഹനങ്ങളിലുമല്ലാതെ മറ്റൊരു രീതിയിലും മാലിന്യം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും പാടില്ല. മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ, മീൻതല, കോഴിത്തൂവൽ, മനുഷ്യന്റെ മുടി എന്നിവ തീരദേശത്തോ ലഗൂണിലോ പൊതു ഇടങ്ങളിലോ ഇടുന്നതിനും വിലക്ക് ഏർപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക