യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാര്ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണിന് മറതീർക്കാൻ പതാക നൽകി ഫിന്‍ലന്‍ഡ് ആരാധകര്‍. ഡെന്മാര്ക്ക് ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് ആരാധരെ ഞെട്ടിച്ച് കൊണ്ട് എറിക്സണ് കളിക്കളത്തിൽ കുഴഞ്ഞു വീണത്. അപകടനില തരണം ചെയ്ത എറിക്സണ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്. ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ് താരങ്ങളുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും കാണികളുടേയും സമയോചിത ഇടപെടലാണ് താരത്തിന്റെ ജീവൻ തിരികെ നൽകിയത്.
ഡെന്മാര്ക്ക് നായകന് സിമൺ കെയറാണ് എറിക്സണ് ആദ്യം വൈദ്യസഹായമെത്തിച്ചത്. എറിക്സൺ കുഴഞ്ഞുവീണ ടച്ച് ലൈനിനരികെയുണ്ടായിരുന്ന ഫിൻലൻഡ് ആരാധകർ നൽകിയ പതാക വിരിച്ചുപിടിച്ചായിരുന്നു ഡെൻമാർക്ക് താരങ്ങൾ എറിക്സണ് മറ തീര്‍ത്തത് എന്നതാണ് ശ്രദ്ധേയം. എറിക്സണെ പരിശോധിക്കാന്‍ ആദ്യം ഓടിയെത്തിയത് ഫിൻലൻഡ് ടീമിന്റെ മെഡിക്കൽ സംഘമായിരുന്നു എന്നതും പ്രശംസ പിടിച്ചുപറ്റി.
ഡെന്മാര്ക്ക് താരങ്ങള്‍ എറിക്സണ് ചുറ്റും മറ തീര്‍ക്കുമ്പോള്‍ മറുവശത്ത് നിറകണ്ണുകളോടെ ഫിന്‍ലന്‍ഡ് താരങ്ങള്‍ പ്രാര്‍ഥിക്കുന്നത് കാണാമായിരുന്നു. ഇരു ടീമിന്റെയും ആരാധകരും പൊട്ടിക്കരഞ്ഞു. താരം കുഴഞ്ഞുവീണതോടെ നിര്‍ത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചു. എന്നാല്‍ എറിക്സണിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നുറപ്പാക്കിയതിന് ശേഷമാണ് ഇരു ടീമും മത്സരം പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചത്. അപകടനില തരണം ചെയ്ത ക്രിസ്റ്റ്യന്‍ എറിക്സൺ കോപ്പന്‍ഹേഗിലെ ആശുപത്രിയിലാണുള്ളത്. താരത്തെ കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കി. കുടുംബവുമായി എറിക്സണ് സംസാരിച്ചു. യുവേഫക്കും ഡെന്മാര്ക്കിനും പുറമെ അദേഹത്തിന്റെ ക്ലബായ ഇന്റര്‍ മിലാനും ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക