ഡൽഹി കലാപക്കേസിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്ന് ഡൽഹി കോടതിയുടെ ഉത്തരവനെ തുടർന്ന് നടാഷ നർവാൾ, ദേവംഗാന കലിത, ആസിഫ് ഇക്ബാൽ തൻഹ എന്നിവർ ജയിലിൽനിന്നും പുറത്തിറങ്ങി.
ജാമ്യം ലഭിച്ചിട്ടും തങ്ങളുടെ മോചനം പൊലീസ് വൈകിപ്പിക്കുകയാണെന്നുകാട്ടി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് എത്രയും പെട്ടെന്ന് വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്.
വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേൽവിലാസങ്ങൾ ശരിയാണോ എന്ന് വിലയിരുത്താൻ മൂന്നു ദിവസം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അഡീഷണൽ സെഷൻസ് ജഡ്ജ് രവീന്ദർ വേദി പൊലീസിന്റെ അപേക്ഷ തള്ളി. ഹൈക്കോടതി ജാമ്യഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മോചനത്തിനുള്ള നോട്ടീസ് തിഹാർ ജയിലേക്ക് അയച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ അപേക്ഷ തള്ളിയത്.
വിദ്യാർത്ഥികളുടെ ആധാർ കാർഡ് അടക്കമുള്ളവ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. വിദ്യാർത്ഥികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതി മൂന്നു പേർക്കും ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക