ഓൺലൈൻ വഴി പണമടച്ച് ഓർഡർ നൽകിയാൽ മദ്യം വീട്ടിലെത്തിക്കാമെന്ന് കാർഡ് അച്ചടിച്ച് വിതരണം ചെയ്തയാളെ എക്സൈസ് പിടികൂടി. എറണാകുളം കടവന്ത്ര ഗാന്ധി നഗര്‍ സ്വദേശി മോന്‍സ് ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്.
ക്യൂ നിന്ന് മദ്യം വാങ്ങാൻ ബുദ്ധിമുട്ടുള്ള എറണാകുളം നഗരപരിധിയിലുള്ളവർക്കാണ് മദ്യം വീട്ടിലെത്തിച്ച് നൽകുമെന്ന് വാഗ്ദാനം. മദ്യത്തിന്റെ വിലയോടൊപ്പം നൂറ് രൂപ സര്‍വ്വീസ് ചാര്‍ജ് കൂടി നല്കിയാല് കുപ്പി വീട്ടിലെത്തും. പണം മുന്‍കൂറായി ഗൂഗിള്‍ പേ ആയോ അക്കൗണ്ടിലേക്ക് ഇട്ടു നല്‍കുകയോ ചെയ്യണം. ഇതിന്റെ പ്രചാരണത്തിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യവും നല്കി.
വിവരം എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി എ അശോക് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോൻസിനെ പിടികൂടുന്നത്. അബ്കാരി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മദ്യ ഉപയോഗത്തിന് പ്രോത്സാഹനവും പരസ്യവും നല്‍കിയതിന് ഇയാൾക്കെതിരെ കേസെടുത്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരസ്യത്തിനായി അടിച്ചിറക്കിയ കാര്‍ഡും പിടിച്ചെടുത്തു. കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായതോടെ സ്വയം തൊഴിലെന്ന നിലയിലാണ് മദ്യം വീട്ടിലെത്തിച്ച് നൽകുമെന്ന് പരസ്യം ചെയ്തതെന്ന് മോൻസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക