കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നിലമേൽ കൈതോട് സ്വദേശിനി വിസ്മയുടെ വീട്ടിൽ സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കിരൺ കുമാറും കുടുംബവും വിവാഹാലോചനയുമായി സമീപിച്ചതെന്ന് വിസ്മയയുടെ കുടുംബം വ്യക്തമാക്കി.
സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ ഇവർക്ക് പക്ഷേ വിസ്മയയുടെ കുടംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി.
എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു.
സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറഞ്ഞു.
പത്തു ലക്ഷം രൂപയോ കാറോ നൽകുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് കാർ വാങ്ങി നൽകുകയും ചെയ്തു. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം. ഈ വർഷം ജനുവരിയിൽ മദ്യപിച്ച് പാതിരാത്രിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ എത്തിയ കിരൺ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മർദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടിൽ കാര്യങ്ങൾ അറിയിച്ചത്. പന്തളം എൻഎസ്എസ് കോളജിലെ അവസാന വർഷ ആയുർവേദ ബിരുദ വിദ്യാർഥിനിയാണ് മരിച്ച വിസ്മയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക