ചെന്നൈ: തമിഴ്നാട്ടില്‍ പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് പൊലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിയ യുവാവ് മരിച്ചു. സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്പോസ്റ്റില്‍വെച്ച് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എസ്.എസ്.ഐയായ പെരിയസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സേലത്ത് മദ്യക്കടകള്‍ അടഞ്ഞു കിടക്കുകയായിരുന്നു..അതിനാല്‍ സമീപ ജില്ലയായ കല്ലക്കുറിച്ചിയില്‍ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെ മുരുകേശനെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് എസ്.എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തില്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
റോഡില്‍ വീണ മുരുകേശനെ റോഡിലിട്ടും പൊലീസുകാരന് തല്ലിച്ചതച്ചു. അതേസമയം, മുരുകേശന് അസഭ്യം പറഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക