കാലവര്‍ഷം ശക്തിപ്രാപിച്ചതിന് പിന്നാലെ ഉയർന്ന ജലനിരപ്പിൽ മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വീണ്ടും ഒഴുകി നടക്കുന്നു. ഇത്തരത്തിൽ ഒഴുകി നടന്ന 40 മൃതദേഹങ്ങൾ 24 മണിക്കൂറിനിടെ സംസ്കരിച്ചു. നേരത്തെയും ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയതിന്റെയും നായ കടിച്ച് കീറിയതിന്റെയും വാർത്തകൾ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ രണ്ട് ദിവസമായി പ്രയാഗ് രാജിലെ വിവിധ ഇടങ്ങളില്‍ നിന്ന് അധികൃതര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വായില്‍ ടൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസര്‍ നിരാജ് കുമാര്‍ സിംഗാണ് പുറത്തുവിട്ടത്. എല്ലാ മൃതദേഹങ്ങളും സംസ്കരിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക