പാരിപ്പള്ളി (കൊല്ലം): കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ മൃതദേഹം സംസ്കരിച്ചു. വിദേശത്തായിരുന്ന പിതാവ് രാധാകൃഷ്ണന് നാട്ടിലെത്തുന്നതിന് വേണ്ടിയാണ് സംസ്കാരം നീട്ടിെവച്ചത്. രാധാകൃഷ്ണന് എത്തിയശേഷമാണ് ഗ്രീഷ്മയുടെ മരണവിവരം അമ്മയെയും സഹോദരിയെയും അറിയിച്ചത്.
ഗ്രീഷ്മയോടൊപ്പം മരിച്ച ആര്യയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിച്ചിരുന്നു. രേഷ്മയുടെ പാസ്വേര്ഡ് അറിയാമായിരുന്ന ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് തമാശക്കായി രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ചിലര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായി ആര്യയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ അയാള്‍ ആര്യയെയും ഗ്രീഷ്മയെയും നേരത്തേ വഴക്കുപറയുകയും ചെയ്തിരുന്നു. ഇവര്‍ അയച്ച സന്ദേശങ്ങള്‍ ലഭിച്ച ഒരാളുടെ ഭാര്യ രേഷ്മയുമായി വഴക്കുണ്ടാകുകയും ചെയ്തിരുന്നതായി സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.
ആര്യയുടെയും രേഷ്മയുടെയും ഭര്ത്താക്കന്മാരില്നിന്ന് വിശദമായ മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മൊഴിയെടുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗ്രീഷ്മയുടെ സംസ്കാരം ആയതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നെന്ന് ചാത്തന്നൂര്‍ എ.സി.പി വൈ. നിസാമുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക