തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിമാസം 30 യൂണിറ്റ് വരെ ഉപങോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കും.
1997 സെപ്റ്റംബര്‍ 29 മുതല്‍ 500 വാട്ട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി സൗജന്യ വൈദ്യുതി നല്കുന്ന പദ്ധതിയിയാണ് 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ കൂടി ബാധകമാക്കിയിരിക്കുന്നത്.
1000 വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് യൂണിറ്റ് ഒന്നിന് 1.50 രൂപ നിരക്ക് കണക്ടഡ് ലോഡ് പരിധി വ്യത്യാസപ്പെടാതെ 50 യൂണീറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി ബാധകമാക്കും.
സിനിമ തിയേറ്ററുകള്‍ക്ക് 2021 മേയ് മാസത്തെ ഫിക്സഡ്, ഡിമാന്റ് ചാര്‍ജ്ജില്‍ 50 ശതമാനം ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാണിജ്യ വ്യവസായിക ഉപഭോക്താക്കള്ക്ക്ക 25 ശതമാനം ഇളവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗങ്ങള്‍ക്ക് ഫിക്സഡ് , ഡിമാന്റ് ചാര്‍ജ്ജിന്മേല്‍ നല്കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പലിശ രഹിതമായി മൂന്നുതവണകള് അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.. ഒരു മണിക്കൂറില്‍ താഴെയായിരിക്കും വീട്ടില്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കോവിഡ് ബാധിച്ച് മരിച്ചവര്‍ ബോങ്കുകളില് നിന്നെടുത്ത ലോണുകളില്‍ മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
വലിയ തിരമാല അതിവേഗം ഉയരുകയും ആഞ്ഞടിച്ച് നാശം വിതയ്ക്കുകയും ചെയ്യുന്നതിന് സമാനമാണ് കോവിഡ് മഹാമാരി ആഘാതമേല്പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരമാലയുടെ ശക്തി തടഞ്ഞു നിര്‍ത്തി ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന പ്രതിരോധ മാര്‍ഗമാണ് നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി നാം സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക