കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീട്ടി.
നിലവിലെ റിപ്പോർട്ട് പ്രകാരം ജൂലൈ 15 വരെ സർവ്വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ഔദ്യോഗികമായി അറിയിച്ചു. നേരത്തേ ഇത്തിഹാദ്, എയര്‍ ഇന്ത്യ എന്നീ കമ്പനികള്‍ ജൂലൈ 21 വരെ വിമാന സർവീസുകൾ നടത്തില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്.
ഇതേ തുടർന്ന് നാട്ടിലെത്തിയ നിരവധി പ്രവാസികൾ തിരിച്ചുപോകാനാകാതെ കുടുങ്ങി കിടക്കുകയാണ്. കൂടാതെ ലീവ് കിട്ടി നാട്ടിൽ വരാനിരുന്നവരെയും ഇത് സാരമായി ബാധിച്ചു. നിലവിലെ സാഹചര്യത്തിൽ ഉസ്ബെകിസ്താന്‍, അര്‍മേനിയ, തുര്‍ക്കി എന്നീ ഇടത്താവളങ്ങളിലൂടെയാണ് യാത്രക്കാർ യുഎഇയിലേക്ക് യാത്ര ചെയ്യാൻ മാർഗം കണ്ടെത്തുന്നത്. ഇന്ത്യയില്‍നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴുമുതല്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ എമിറേറ്റ്സ് എയര്‍ലൈന്‍ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.
എമിറേറ്റിന്റെ വെബ്സൈറ്റില്‍ ജൂലൈ ഏഴുമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാൽ സർവീസ് നടത്തുന്നത് സംബന്ധിച്ച് യുഎഇ അധികൃതരിൽനിന്ന് അനുകൂല നിലപാട് ലഭിക്കാത്തതുകൊണ്ടാണ് ജൂലൈ 15 വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് അറിയിച്ചത്. ഇന്ത്യയില്‍നിന്ന് അബുദാബിയിലേക്ക് ജൂലൈ 21 വരെ സര്‍വീസുണ്ടാകില്ലെന്ന് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസും 21വരെ യുഎഇയിലേക്ക് വിമാന സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യയും നേരത്തെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക