സേതുമാധവന്റെയും അച്ചുതന് നായരുടെയും സ്നേഹവും സ്വപ്നവും വാല്സല്യവും ഒക്കെ മലയാള സിനിമ പ്രേക്ഷകര്‍ അനുഭവിച്ചിട്ട്,അവര്‍ മലയാളി മനസിന്റെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍..
അതെ,ലോഹിതദാസ്-സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന കിരീടം,മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാല്‍ മലയാളികള്‍ക്ക് അഭിമാനത്തോടെ ചൂണ്ടികാണിക്കാവുന്ന സിനിമ റിലീസായിട്ട് ജൂലൈ ഏഴിന്,ഇന്നേയ്ക്ക് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ ആയി..
ടൈറ്റില്‍ കാര്‍ഡിലെ ഫിലിം നെഗറ്റീവ് ടോണിലെ സംഘട്ടന രംഗത്തിനു ശേഷം ഉള്ള ആദ്യ രംഗത്തില്‍ തന്നെ കിരീടം പ്രേക്ഷകരുടെ മനസിനെ സ്പര്‍ശിച്ചു എന്ന് പറഞ്ഞാലും അതില്‍ അതിശയോക്തി ഇല്ല..കാരണം അത്രമാത്രം ഹൃദ്യമായിരുന്നു പോലീസ് സ്റ്റേഷനിലേക്കു കയറി വരുന്ന സബ് ഇന്‍സ്പെക്ടര്‍ സേതുമാധവനും, സേതുമാധവനെ കണ്ടു എഴുന്നേറ്റു സല്യൂട്ട് അടിക്കുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അച്ചുതന് നായരും,പിന്നെ തൊപ്പി ഊരിയ ശേഷം ‘സബ് ഇന്‍സ്പെക്ടര്‍ സേതു, അച്ഛന്റെ തെമ്മാടി’ എന്നും പറഞ്ഞുള്ള സേതുമാധവന്റെ ചിരിയും..
സേതുമാധവന് എന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെയും അച്ചുതന് നായര്‍ എന്ന അച്ഛന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് ആ സ്വപ്നങ്ങള്‍ തകര്‍ന്നു വീഴുന്നത് നിസ്സഹായതയോടെ നോക്കി നില്ക്കുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുതിയതിനേക്കാള്‍ എത്രയോ മനോഹരമായിട്ടാണ് സിബി മലയില്‍ അത് അഭ്രപാളികളിലേക്ക് പകര്‍ത്തിയിരിക്കുന്നത്..
അച്ഛന്-മകന് ബന്ധം കിരീടത്തോളം തീവ്രമായി,ആര്‍ദ്രമായി മനോഹരമായി വേറെ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടാകില്ല..ആ അച്ഛനും മകനും ആയി തിരശ്ശീലയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ തിലകനും മോഹന്‍ലാലിനും സാധിച്ചു..അനാവശ്യമായി ഒരു രംഗമൊ ഒരു സംഭാഷണമൊ കിരീടത്തില്‍ ഇല്ല എന്ന് തന്നെ പറയാം,അത്രയ്ക്ക് മികച്ച തിരക്കഥയാണ് കിരീടത്തിന്റേത്..മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ കിരീടത്തിന്റെത് ആണെന്നാണ് മഹാനടന് തിലകന് ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്..
കിരീടം എന്ന സിനിമയ്ക്ക് 1989 വരെ ഇറങ്ങിയ മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമാക്കുന്ന കുറച്ച് പ്രത്യേകതകള്‍ ഉണ്ട്..കിരീടം അവസാനിക്കുന്നതും മറ്റു സിനിമകളെ പോലെ തന്നെ വില്ലന്‍ മേല്‍ നായകന് വിജയം നേടി തന്നെ ആണ്..
കീരീക്കാടന്‍ ജോസിനെ കുത്തി മലര്‍ത്തിയിട്ടു ഉന്മാദ ലഹരിയില്‍ ആടിയുലഞ്ഞ് ‘ഇനി ആര്‍ക്കാടാ എന്റെ ജീവന് വേണ്ടത്’ എന്നും പറഞ്ഞ് സേതുമാധവന് ആക്രോശിക്കുമ്പോള്‍, അതിനു ശേഷം തന്റെ ജീവിതം നഷ്ട്ടപ്പെട്ട വേദനയില്‍ പരിസരം മറന്ന് സേതുമാധവന് പൊട്ടിക്കരയുമ്പോള്‍,വില്ലന്‍ മേല്‍ വിജയം നേടിയ നായകനെയല്ല മറിച്ചു തന്റെ ജീവിതം കൈവിട്ട് പോയ,സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഒരു തെരുവില്‍ ചതച്ചരയ്ക്കപ്പെട്ട,പരാജയപ്പെട്ട നായകനെ ആണ് ലോഹിതദാസും സിബി മലയിലും കൂടി നമുക്ക് കാണിച്ചു തന്നത്,വിങ്ങുന്ന ഒരു നൊമ്പരമാണ് പ്രേക്ഷകന്റെ മനസിലേക്ക് അവര്‍ ആഴ്ന്നിറക്കിയത്..
മറ്റ് സിനിമകളിലെ പോലെ തിരക്കഥാകൃത്തിനും സംവിധായകനും വേണമെങ്കില്‍ ശുഭപര്യവസാനിപ്പിക്കാമായിരുന്നു കിരീടം..പക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കീരിടം ഇത്രയും ചര്‍ച്ച ചെയ്യപ്പെടില്ലായിരുന്നു,തീര്‍ച്ച..
പ്രതികരിക്കാൻ ഇവിടെ എഴുതുക