സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 8 മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വേഗതയില്‍ വീശിയടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ജൂലൈ ഒമ്പത്, 10 തീയതികളില്‍ തമിഴ്നാട് തീരത്തും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടര്‍ നിർദേശിച്ചു. അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും പ്രവചിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലായ് പത്തിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾക്കും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക